Tuesday, August 14, 2018

രണ്ടു സിനിമകൾ

നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ മലയാളം സിനിമകളിൽ പ്രതിഫലിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന് കേരളത്തിൽ വലിയ പ്രാധാന്യം ഉള്ളപ്പോൾ തന്നെ വിദ്യാഭ്യാസം മുഖ്യ പ്രമേയമായി വരുന്ന സിനിമകൾ വളരെ കുറവാണ്. ഉള്ളവ തന്നെ ഉപരിപ്ലവമായി വിദ്യാഭ്യാസത്തെ പരിഗണിക്കുന്നവയുമാണ്.
കുറച്ചെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ സ്കൂൾ വിദ്യാഭ്യാസത്തെ സമീപിച്ച രണ്ട് മലയാളം സിനിമകളാണ് ശ്രീനിവാസൻ തിരക്കഥയെഴുതിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയും മോഹൻ സംവിധാനം ചെയ്ത മാണിക്യ കല്ല് എന്ന സിനിമയും.കർണാടകത്തിൽ നിന്ന് ടി.സി.എച്ച് വ്യാജ ബിരുദം നേടി പലരും കേരളത്തിലെ സ്കൂളുകളിൽ അദ്ധ്യാപകരായ സംഭവവും ,കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്നു കുട്ടി മരിക്കുന്നതും, മാനേജർമാരുടെ ചൂഷണവും ,അദ്ധ്യാപക സംഘടനകളുടെ ഉത്തരവാദിത്തമില്ലായ്മയുമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ചർച്ച. ചെയ്യുന്നത്.സർക്കാർ സ്കൂളുകളുടെ നിലവാരമില്ലായ്മയും അത് പരിഹരിക്കാൻ ഒരദ്ധ്യാപകൻ പൊതു ജനങ്ങളുടെ സഹകരണത്തോടെ ശ്രമിക്കുന്നതുമാണ് മാണിക്യ കല്ലിന്റെ പ്രമേയം.അദ്ധ്യാപകരുടെ ഉത്തരവാദത്തമില്ലായ്മയും സ്വന്തം കുട്ടിയെ അൺ എയ്ഡഡ് സ്കൂളിൽ അയച്ചിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജാഥ നടത്തുന്ന അദ്ധ്യാപക നേതാവിനേയും ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്.
ഈ സിനിമകളൊഴികെ പൊതുവിദ്യാഭ്യാസ ത്തെകുറിച്ച് അധികം സിനിമകൾ മലയാളത്തിൽ വന്നിട്ടില്ല.എന്നാൽ ഹിന്ദിയിലും തമിഴിലും വിദ്യാഭ്യാസം പശ്ചാത്തലമാക്കി നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. താരേ സമീൻ പർ ഉദാഹരണം.
കഴിഞ്ഞയാഴ്‌ച കണ്ട വിദ്യാഭ്യാസം പശ്ചാത്തലമായ രണ്ട്  ഹിന്ദി സിനിമകളാണ് സാകേത് ചൗധരി സംവിധാനം ചെയ്ത് ഇർഫാൻ ഖാൻ ,സാറാ ഖാൻ ,ദിഷിതാ സെഗാൾ എന്നിവർ അഭിനയിച്ച ഹിന്ദി മീഡിയം എന്ന സിനിമയും, സിദ്ധാർ ത്ഥ് മൽഹോത്ര സംവിധാനം ചെയ്ത് റാണി മുഖർജി അഭിനയിച്ച ചിചികി എന്ന സിനിമയും. രണ്ടു സിനിമയുടേയും കേന്ദ്ര ബിന്ദു വിദ്യാഭ്യാസ അവകാശ നിയമമാണ്.
വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് എല്ലാ സ്കൂളിലും അയൽപക്കത്തുനിന്നുള്ള പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിക്കണം. ഫീസിൽ ഇളവുണ്ടെങ്കിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഫീസ് എന്ന പേരിലുള്ള ഭീമമായ ഫീസ് ഒടുക്കാൻ നിർവാഹമില്ലാത്തതിനാൽ പാവപ്പെട്ടവർ ഇത്തരം സ്കൂളുകളിൽ ചേരുന്നില്ല. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി പണക്കാരും ഇടത്തരക്കാരുമാണ് ഈ സീറ്റുകൾ കൊണ്ടു പോകുന്നത്.

ഡൽഹി ഗ്രാമർ സ്കൂൾ എന്ന പ്രശസ്തമായ സ്കൂളിൽ അഡ്മിഷനു വേണ്ടി വ്യാജവരുമാന സർട്ടിഫിക്കറ്റ് കഥാനായകൻ ഹാജരാകുന്നതാണ് ഹിന്ദി മീഡിയത്തിന്റെ കഥാതന്തു. അനർഹർ പാവപ്പെട്ടവർക്കുള്ള സീറ്റ് തട്ടിയെടുക്കുന്നു എന്ന ടിവി ചാനൽ വാർത്തയെ തുടർന്ന് അധികൃതർ അന്വേഷണത്തിനൊരുങ്ങുന്നു. താത്കാലികമായെങ്കിലും കഥാനായകനും കുടുംബത്തിനും അഡ്രസ് നൽകിയ ചേരിയിൽ താമസിക്കേണ്ടി വരുന്നു.അവിടത്തെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ നായകൻ സർക്കാർ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ധനസഹായം ചെയ്യുകയും സ്കൂൾ നിരന്തരമായി സന്ദർശിക്കുകയും ചെയ്യുന്നു.സ്കൂളിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായ നായകൻ സ്വന്തം കുട്ടിയെ അതേ സ്കൂളിൽ ഹിന്ദി മീഡിയത്തിൽ ചേർക്കുകയാണ്.

അദ്ധ്യാപികയാകാൻ തീവ്രമായി ആഗ്രഹമുള്ള ടൂറന്റ്സ് ഡിസീസ് എന്ന രോഗത്തിന് അടിമയായ നായിക നടത്തുന്ന പോരാട്ടങ്ങളാണ് ചി ചികി എന്ന സിനിമയുടെ പ്രമേയം. സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഉറക്കെ ശബ്ദമുണ്ടാക്കുകയും തല വെട്ടിക്കുകയും ചെയ്യുന്ന, തലച്ചോർ  സംബന്ധമായ ഒരസുഖമാണ് ടൂറന്റ്സ് ഡിസീസ്. ഈ അസുഖം മൂലം പഠന കാലത്ത് പല സ്കൂളുകളിൽ നിന്നും പുറത്തായിയെന്നു മാത്രമല്ല ഉയർന്ന ബിരുദങ്ങൾ നേടിയിട്ടും തനിക്ക് ഇഷ്ടപ്പെട്ട അദ്ധ്യാപക ജോലി ലഭിക്കുന്നുമില്ല. അവസാനം പ്രശസ്തമായ സെന്റ്.നെറ്റ്കർ സ്കൂളിൽ അദ്ധ്യാപികയായി ജോലി ലഭിച്ചെങ്കിലും പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവേശനം നൽകി എഫ് ഡിവിഷൻ എന്ന പ്രത്യേക ഡിവിഷനിലേക്ക് നട തള്ളിയ അടുത്ത കോളനിയിലെ വിദ്യാർത്ഥികളെ .മറ്റദ്ധ്യാപകരൊന്നും ഇവരെ പഠിപ്പിക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ടുറന്റ്സ് ഡിസീസ് ഉണ്ടായിട്ടും അദ്ധ്യാപികയായി നിയമിച്ചതെന്ന് സ്കൂൾ മാനേജ്മെന്റ്.കുട്ടികളെ മിടുക്കരാക്കാൻ അദ്ധ്യാപിക നടത്തുന്ന ശ്രമമാണ് തുടർന്നുള്ള സിനിമ.നമ്മളെ ഒന്നു ചിന്തിപ്പിക്കും,രണ്ടു സിനിമകളും.


Monday, August 6, 2018

കടയാറ്റ് ഉണ്ണിത്താൻ


പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധമാന്ത്രികനായിരുന്നു കടയാറ്റ് ഉണ്ണിത്താൻ .ഇദ്ദേഹത്തിന്റെ പേര് അറിവായിട്ടില്ല.

വേണാട്ട് രാജാക്കന്മാർ നായർ ഭൂ പ്രഭുക്കൾക്ക് നൽകിയ സ്ഥാനപ്പേരാണ് ഉണ്ണിത്താൻ.ഇവർക്ക് മാടമ്പി സ്ഥാനവുമുണ്ടായിരുന്നു. സിവിലായും ക്രിമിനലായുമുള്ള പരാതികൾക്ക് തീർപ്പ് കൽപ്പിക്കാനും ശിക്ഷ വിധിക്കാനുമുള്ള അധികാരമുള്ളവരാണ് മാടമ്പിമാർ. തറവാട്ടിനോട് ചേർന്ന് ക്ഷേത്രമുണ്ടെങ്കിൽ തറവാട്ടു കാരണവരെ വലിയ പോറ്റി എന്നും വിളിക്കാറുണ്ട്. മാന്ത്രികനായ കട കടയാറ്റുണ്ണിത്താൻ കടയാറ്റ് മാടമ്പി എന്നും കടയാറ്റ് വലിയ പോറ്റി എന്നും അറിയപ്പെട്ടിരുന്നു.

 കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് മുളവനയിലാണ് കടയാറ്റുകുടുംബം.കടയാറ്റ് തറവാട് വീട് ഇപ്പോഴുമുണ്ട്.
ഈ തറവാടിന്റെ കാരണവരായിരുന്നു മന്ത്രികനായ കടയാറ്റുണ്ണിത്താൻ.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുന്നാൾ ബാലരാമവർമ്മയുടെ കാലത്താണ് മഹാ മാന്ത്രികനായ കടയാറ്റുണ്ണിത്താൻ ജീവിച്ചിരുന്നത്. മഹാരാജാവുമായും ദളവയായിരുന്ന വേലുത്തമ്പി ദളവയുമായും ഇദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

ആയിരത്തി എണ്ണൂറ്റി എട്ട് ഡിസംബറിൽ വേലുത്തമ്പി ദളവ കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്റെയും വൈക്കം പത്മനാഭപിള്ള, കുഞ്ചക്കുട്ടി പിള്ള എന്നിവരുടെ സഹായത്തോടെ കൊച്ചി ബോൾഗാട്ടി പാലസ്സിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ് രക്ഷപെട്ട് കൊല്ലത്തെത്തി.വേലുത്തമ്പി ദളവയുടെ നായർ പട ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി മാസം കൊല്ലത്തേക്ക് നീങ്ങി. ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി 15ന് കൊല്ലത്തിന് സമീപത്തുള്ള കുണ്ടറയിൽ വച്ച് നടത്തിയ  കുണ്ടറ വിളംബരം വഴി പൊതു ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു.

അപ്പോഴേക്കും കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തി പാളയംകോട്ടയും പത്മനാഭപുരവും ഉദയഗിരി കോട്ടയും കീഴടക്കുകയും തിരുവനന്തപുരത്തേക്ക് മുന്നേറുകയും ചെയ്തിരുന്നു.
ഉമ്മിണിത്തമ്പിയുടെ സ്വാധീനത്തിൽ പെട്ട മഹാരാജാവ് വേലുത്തമ്പിയെ ശത്രുവായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തായിരുന്ന വേലുത്തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിലെത്തി. അപ്പോഴേക്കും കൊല്ലത്ത് ക്യാമ്പുചെയ്തിരുന്ന നായർ പട രാജാവിന്റെ നിർദ്ദേശ പ്രകാരം പിരിഞ്ഞു പോയിരുന്നു.അവിടെ നിന്ന് കടയാറ്റ് തറവാട്ടിലെത്തി. കടയാറ്റുണ്ണിത്താന്റെ മാന്ത്രിക പ്രവർത്തി തനിക്ക് ബ്രിട്ടീഷുകാരെ നേരിടാൻ സഹായകമാകുമെന്ന് ദളവ പ്രതീക്ഷിച്ചിരുന്നു. അതായിരുന്നു അവസാന ആശ്രയവും. തന്റെ നിസ്സഹായത വേലുത്തമ്പിയോട് തുറന്നു പറയാനുള്ള മടി കൊണ്ട് ഉണ്ണിത്താൻ പടിപ്പുര മാളിക തുറന്ന് പുറത്തിറങ്ങിയില്ല. വേലുത്തമ്പി ഒരു ദിവസം മുഴുവൻ കാത്തിരുന്നു. തന്നെ കണ്ടേ വേലുത്തമ്പി ദളവ പോകൂ എന്ന് തിരിച്ചറിഞ്ഞ കടയാറ്റുണ്ണിത്താൻ തന്റെ മാന്ത്രിക ഗ്രന്ഥങ്ങൾക്ക് തീ കൊളുത്തി പടിപ്പുര മാളികയോടൊപ്പം വെന്തു ചാമ്പലായി.

പ്രത്യാശ നശിച്ച വേലുത്തമ്പി ദളവ ഉടവാൾ കടയാറ്റ് തറവാട്ടിലേൽപ്പിച്ചിട്ട് മണ്ണടിയിലേക്ക് പോയി.18O9 മാർച്ച് 29 സ്വന്തം അനുജന്റെ വാൾ മാറിൽ കുത്തിയിറക്കി വേലുത്തമ്പി ദളവ വീര മരണം പ്രാപിച്ചു.

ഈ കഥയിൽ എത്രത്തോളം ചരിത്രമുണ്ടെന്നറിയില്ല.എന്റെ കുട്ടിക്കാലം മുതൽ കേട്ടു വരുന്ന കഥയാണിത്.ഇതേ കഥ പ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്കായി അവതരിപ്പിച്ചിട്ടുണ്ട്.