Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Saturday, April 17, 2021

പച്ച മഞ്ഞ ചുവപ്പ് ടി ഡി രാമകൃഷ്ണൻ

 പച്ച മഞ്ഞ ചുവപ്പ്

ടി ഡി രാമകൃഷ്ണൻ

പൊതുവേ നമുക്ക് അപരിചിതമായ മേഖലകളെ പശ്ചാത്തലമാക്കിയുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്.സി രാധാകൃഷ്ണൻ ശാസ്ത്രജ്ഞന്മാരുടെ ലോകം പശ്ചാത്തലമാക്കിയെഴുതിയ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ,സ്പന്ദമാപിനികളേ നന്ദി,കോർപ്പറേറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം തന്നെയെഴുതിയ എവിടെ എല്ലാവർക്കും സുഖം തന്നെ,കെ എൽ മോഹന വർമ്മ വിവിധ മേഖലകളെ പശ്ചാത്തലമാക്കിയെഴുതിയ ഓഹരി,ക്രിക്കറ്റ്,സിനിമാ സിനിമ,നീതി തുടങ്ങിയ നോവലുകളാണ് ഇതിന് അപവാദം.മറ്റുള്ള മലയാളം നോവലുകളിലും വിവിധ പശ്ചാത്തലത്തിലുള്ളവർ മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും പശ്ചാത്തലത്തെക്കാൾ മാനസിക വ്യാപാരങ്ങൾക്കാണ് ഇതിലൊക്കെ പ്രാധാന്യം നൽകുന്നത്.

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ ടി ഡി രാമകൃഷ്ണനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടയാവശ്യമില്ല. അദ്ദേഹത്തിന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവൽ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇന്ത്യൻ റെയിൽവേ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ്.അദ്ദേഹത്തിന്റെ റെയിൽവേ ജീവിതകാലത്ത് ആർജിച്ച അനുഭവങ്ങൾ ഈ നോവലിനെ മിഴിവുറ്റതാക്കാൻ സഹായകമായിട്ടുണ്ട്.കഥാപാത്രങ്ങളുടെ അനുഭവങ്ങൾക്ക് നോവലിസ്റ്റിന്റെ ജീവിതാനുഭവങ്ങളുമായുള്ള ബന്ധത്തിന്റെ സാക്ഷി സഫാരി ടി വി യിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന അദ്ദേഹത്തിന്റെ തന്നെ അഭിമുഖ സംഭാഷണങ്ങൾ തന്നെ.ടി ഡി രാമകൃഷ്ണൻ എന്ന വ്യക്തി വിവിധ കഥാപത്രങ്ങളിലായി പരകായ പ്രവേശനം നടത്തിയിരിക്കുകയാണ് പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിൽ.

1995 മെയ് 14 ന് തമിഴ്‌നാട്ടിലെ ഡാനിഷ്‌പെട്ട് ലോക്കൂർ സെക്ഷനിൽ നടന്ന ഒരു തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്.വർഷങ്ങൾക്ക് ശേഷം കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജ്വാല അന്ന തോമസ് എന്ന പത്രപ്രവർത്തക തീവണ്ടിയപകടങ്ങളുടെ കരണങ്ങളെക്കുറിച്ചുള്ള ഒരു പത്ര റിപ്പോർട്ട് തയ്യാറാക്കുന്നതിന് പാലക്കാട് അസിസ്റ്റൻറ് ഓപ്പറേഷൻ മനേജർ അരവിന്ദിന്റെ സമീപിക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.
അവരുടെ അന്വേഷണം അപകടത്തിന് കാരണക്കാരാണെന്ന് കുറ്റം ചാർത്തപ്പെട്ട് സസ്പെന്ഷനിലായതിനെത്തുടർന്ന് ആത്മഹത്യാ ചെയ്ത ഡാനിഷ്‌പെട്ട് സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനിലേക്കും നീളുന്നു.അതിനായി രാമചന്ദ്രന്റെ സുഹൃത്ത് കൂടിയായ റിട്ടയേർഡ് കൺട്രോളർ സുരേഷ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടുന്നു.

മരണമടഞ്ഞ രാമചന്ദ്രന്റെ ജീവിതത്തിലൂടെ വിവിധതലങ്ങളിലുള്ള തൊഴിലാളികളുടെ ജീവിതവും റെയിൽവേ നേരിടുന്ന വെല്ലുവിളികളും വരച്ചുകാണിക്കുകയാണ് നോവലിലൂടെ.റയിൽവെയുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന കാര്യങ്ങളിലേക്കും കടന്നുപോകുന്നുണ്ട്.റെയിൽവേ അപകടങ്ങൾ വെറും അപകടങ്ങളാണോ ബഹുരാഷ്ട്ര കുത്തകൾക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ കൂട്ടക്കൊലകളാണോ എന്നും നമുക്ക് സംശയം തോന്നും.റെയിൽവേ കേന്ദ്രീകരിച്ച് നടക്കുന്ന വാൻ അഴിമതികളെയും യാത്രക്കാരുടെ സുറാഖയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് അഴിമതി വളരുന്നതുമെല്ലാം കഥയുടെ ഒഴുക്കിന് വിഘാതം സൃഷ്ടിക്കാതെ ടി ഡി വരച്ചു കാട്ടുന്നു.

ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ത്രില്ലിൽ ഈ നോവൽ വായിച്ച് പോകാം .നോവലിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.ട്രേഡ് യൂണിയനുകൾ എങ്ങനെ സ്ഥാപിത താത്പര്യങ്ങൾക്ക് കൂട് നിൽക്കുന്നുവെന്നും നേരെ ചൊവ്വേ കാര്യനഗൽ നീങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും എങ്ങനെ നിശ്ശബ്ദരാകേണ്ടിവരുന്നുവെന്നുംനോവൽ ചൂണ്ടിക്കാണിക്കുന്നു.സഖാവ് അനന്തൻ നമ്പ്യാർ രാമചന്ദ്രനെ ഉപദേശിക്കുന്നത് റയിൽവെയുടെ പുരോഗതിക്കു വേണ്ടി നയപരമായ നിർദേശങ്ങൾ നൽകുന്ന റയിൽവെയുടെ ചട്ടുകമാകാതെ അടിത്തട്ടിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾ നേടുകയുമാണ് വേണ്ടതെന്നാണ്.രാമചന്ദ്രൻ അതനുസരിച്ച് പ്രവർത്തിക്കുന്നുമുണ്ട്.
ഇത് നോവലിസ്റ്റും എത്തിച്ചേർന്ന നിഗമനമാണോ എന്നറിയില്ല.പക്ഷെ നയപരമായ തീരുമാനങ്ങൾ ഭരണ വർഗ്ഗത്തിന് വിട്ടുകൊടുത്ത് തീർത്തും അവകാശങ്ങൾക്ക് മാത്രമായി ജീവിക്കുകയാണോ തൊഴിലാളിയുടെ കടമ എന്ന സംശയം ഉയർന്നു വരുന്നു. തന്നെ യൂണിയനുകൾ പ്രൊമോഷനും ശമ്പള വർദ്ധനവിനും ഉള്ളതാണെന്നും ശക്തരായിട്ടുള്ള അഴിമതിക്കാരെ വെറുപ്പിക്കാതെ പോകുന്നതാണ് നല്ലതെന്നും ഇടതു യൂനിയൻ നേതാവ് രാമചന്ദ്രനോട് പറയുന്നതായും നോവലിലുണ്ട്.

ടി ഡി രാമകൃഷ്ണനോട് ഭാഷയും കഥപറയാനുള്ള കഴിവും അദ്ദേഹത്തിന്റെ റെയിൽവേ അനുഭവങ്ങളോടൊപ്പം പുവപ്പ് പച്ച മഞ്ഞ ഹൃദ്യമായ ഒരനുഭവമമാക്കിത്തീർക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.കൊറോണ കാലത്ത് ജീവിതത്തിൽ ശുഭ പ്രതീക്ഷയുണ്ടാകുന്നത് നല്ലതു തന്നെ.പക്ഷെ നോവൽ ശുഭപര്യവസാനിയാക്കി തീർക്കണമെന്ന് നോവലിസ്റ്റിന് നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നി.അവസാനം എല്ലാം ശുഭം എന്നമട്ടിൽ നോവൽ അവസാനിച്ചു.പക്ഷെ നോവലിൽ വിവരിച്ച വസ്തുക്കളെക്കുറിച്ച് ആലോചിക്കുമ്പോൾ വായനക്കാർക്ക് കാര്യങ്ങളിൽ അത്ര ശുഭ പ്രതീക്ഷ തോന്നുന്നില്ല.

Sunday, January 17, 2021

സ്‌മൃതിപർവ്വം ഡോ .പി കെ വാര്യർ

 


മഹത്വമുള്ളവർ ജീവിച്ചിരിക്കുമ്പോൾ നമ്മൾ തിരിച്ചറിയ്യാറില്ല.വളരെക്കാലം കഴിഞ്ഞ് അവർ മഹാന്മാരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും അവരെ നമുക്ക് കാണാൻ കഴിയാത്ത അകലങ്ങളിലേക്ക് പോയിരിക്കും.ഊതിപ്പെരുപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് വാഴ്ത്തുപാട്ടുകൾ പാടിനടക്കുന്നതിനിടയിൽ മഹാന്മാരെ തിരിച്ചറിയാൻ നമുക്ക് കഴിയാറില്ല.

പദ്മഭൂഷൺ ഡോക്ടർ  പി കെ വാരിയർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം ജീവിക്കുന്ന നാട്ടിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.അകലെ നിന്നുള്ള കാഴ്ചകളിൽ അവരെ രൂപപ്പെടുത്തിയ സാഹചര്യത്തെയും ചിന്താ രീതികളെയും കണ്ടറിയാൻ പ്രയാസമാണ്.ആത്മ കഥകൾ മഹനീയ വ്യക്തിത്വങ്ങളെ അടുത്ത് നിന്ന് കാണാൻ നമ്മെ സഹായിക്കുന്നു.

ഡോ .പി കെ വാരിയർ എഴുതിയ സ്‌മൃതിപർവ്വം വെറുമൊരാത്മകഥയല്ല.കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ വളർച്ചയുടെ കഥ,മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന  ഗ്രാമത്തിന്റെ ചരിത്രം ,ഇന്ത്യയിലെ ആയുർവേദത്തിന്റെ വളർച്ച,ആയുർവേദ ഗവേഷണത്തിന്റെ ചരിത്രം,മലബാറിലെ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആദ്യനാളുകൾ,കേരളീയ കലകളുടെ നവോദ്ധാനം തുടങ്ങിയ വിവരങ്ങളുൾക്കൊള്ളുന്ന ഒരു വിജ്ഞാന കോശം തന്നെയാണിത്.കൂടാതെ ആയുര്വേദത്തെയും വികസനത്തെയും ജീവിതത്തെയും ഡോ വാരിയരുടെ വീക്ഷണത്തിലൂടെ നമുക്ക് കാണാനും കഴിയും.

സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ പൊതുപ്രവർത്തനത്തിലേർപ്പെട്ടവർ സ്വന്തം കാര്യങ്ങൾ പറയാൻ പൊതുവെ മടിയുള്ളവരായിരുന്നു.ഇ എം എസിന്റെ ആത്മകഥയിൽ വ്യക്തി വിശേഷങ്ങളേക്കാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രമാണ് മുന്നിട്ടുനിൽക്കുന്നത്.എം ന്റെയും പുതുപ്പള്ളി രാഘവന്റെയും കെ സി ജോർജിന്റെയും ആത്മകഥകളിലും ആത്മാംശം കുറവാണ്.സി അച്യുത മേനോനും കെ ദാമോദരനുമൊക്കെ ആത്മകഥ എഴുതാൻ തന്നെ വിസമ്മതിച്ചവരാണ്.പി കെ വാരിയരുടെ സ്‌മൃതിപർവവും ഈ ജനുസിൽപ്പെടുന്ന കൃതിയാണ്.നിഷ്പക്ഷ നിരീക്ഷകനെപ്പോലെ മാറിനിന്ന് നിർമമത്വത്തോടെ കലയുടെയും ആര്യ വൈദ്യശാല യുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളെ കാണുന്ന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്.ആയതിനാൽത്തന്നെ ഗ്രന്ഥകാരന്റെ ആഗ്രഹങ്ങളും നിരാശകളും ചിതകളുമൊക്കെ നമുക്ക് ലഭിക്കാതെപോകുന്നു.

എ പി ജെ അബ്ദുള്കലാമിന്റെ അഗ്നിച്ചിറകുകൾ പോലെ എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണ് സ്‌മൃതി പർവ്വം.കോട്ടക്കൽ ആര്യ വൈദ്യശാല പ്രസിദ്ധീകരണ വിഭാഗമാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി കൂടിയാണിത്

Tuesday, September 21, 2010

മലയാളികളും വിദ്യാഭ്യാസവും

വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം എഴുതാനും വായിക്കുവാനും പഠിക്കുക എന്നതല്ല.എഴുത്തും വായനയും കൂടൂതൽ ജ്ഞാനം ആർജ്ജിക്കാനും ,ആ വിജ്ഞാനം സമൂഹ പുരോഗതിക്ക്‌ ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ്‌.വിദ്യാഭ്യാസതിന്റെ ലക്ഷ്യം കേരളത്തിന്റെ മാനവവിഭവ ശേഷി പരിപോഷിപ്പിക്കുകയും ഈ ശേഷിയെ വികസനത്തിന്‌ വേണ്ടി ഉപയോഗിക്കുക എന്ന്നതുമാണ്‌.ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി മെച്ചപ്പെടുത്തുക എന്നതണ്‌ വികസനം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,ആരോഗ്യം,അവസര തുല്ല്യത എന്നിവ നേടാനുള്ള അവസരം ഒരുക്കുകയാണ്‌ ഇതിലൂടെ .ഇതിനുള്ള ഏറ്റവും നല്ല ഉപകരണമാണ്‌ വിദ്യാഭ്യാസം.എന്നാൽ കേരളതിൽ വിദ്യാഭ്യാസതിന്റെ ലക്ഷ്യം ജോലി പ്രത്യേകിച്ച്‌ ഡോക്റ്റർ,എഞ്ചിനീയർ,ഉയർന്ന ഗവർമെന്റ്‌ ജോലികൾ,ഇതൊന്നും കിട്ടാത്തവർക്ക്‌ എൽ.ഡി.സി-പ്യുൺ, തുടങ്ങിയ ഉദ്യോഗങ്ങൾ ലഭിക്കുവനുള്ള മാർഗ്ഗം ഒരുക്കലായിരിക്കുന്നു.ഇതിൽ തന്നെ ഉയർന്ന ജോലികൾക്ക്‌` കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌, മലയാളമോ കേരളത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിക്കേണ്ടാത്ത സ്വാശ്രയ-ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങൾ.ഗൾഫ്കാരുടെയും സർക്കാർ ഉദ്യോഗസ്തന്മാരുടെയും മക്കൾ ഇവിടെ പാ​‍ീക്കുന്നു.മറുവശത്ത്‌ സർക്കാർ സ്ക്കൂളുകൾ.കൂലിപ്പണിക്കാരുടെ മക്കൾക്ക്‌ ഭൂരിപക്ഷമുള്ള സർക്കാർ സ്കൂളുകളിൽ അവർ മലയാളം ഭാഷയും കേരള ചരിത്രവും സംസ്കാരവും കുടുംബശ്രീയും ജനകീയാസൂത്രണവും ഒക്കെ പാ​‍ീക്കുന്നു.ഇതൊക്കെ എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ എന്റ്രൻസ്‌ പരീക്ഷകൾക്കോ,സിവിൽ സർവീസ്‌-ഐ ഐ റ്റി പരീക്ഷകൾക്കോ ചോദിക്കാത്തതിനാൽ ഈ കുട്ടികൾ അവിടെയെങ്ങും എത്തുമെന്ന്‌ പേടിക്കാനുമില്ല..ഇനി എത്തിപ്പെടുമെന്ന്‌ സംശയം തട്ടിയാൽ തന്നെ,ആ സംശയം മുളയിലേ നുള്ളിക്കളയാൻ സർക്കാരും ഉദ്യോഗസ്ത്ഥന്മാരും ഒറ്റക്കെട്ടാണ്‌.എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ പ്രവേശനത്തിന്‌ പ്ലസ്‌ ടൂവിന്റെ മാർക്കിന്‌ കൂടി വെയിറ്റേജ്‌ നല്കണമെന്ന ആർ വി ജി മേനോൻ സാറിന്റെ നിർദ്ദേശം ഭരണത്തിന്റെ നാലുകൊല്ലവും നടപ്പിലാക്കാതിരിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്‌.ഇനി അഞ്ചാമത്തെ കൊല്ലത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഇക്കാര്യമൊക്കെ ആരുനോക്കാൻ?അധവാ ഇലക്ഷന്‌ മുമ്പ്‌ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയാൽ,പ്രഖ്യാപിച്ചു എന്ന ഖ്യാദിയുമായി, നടപ്പാകില്ല എന്ന ഉറപ്പുമായി. ചുരുക്കത്തിൽ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിന്‌ വിരുദ്ധമായാണ്‌ കേരളത്തിലെ വിദ്യാഭ്യാസ രംഗം നീങ്ങുന്നത്‌.പണക്കാരും സർക്കാർ ഉദ്യോഗസ്ത്ഥന്മാരുമുൾപ്പെട്ട ഉപരിവർഗ്ഗത്തിൽ പെട്ടവരുടെ മക്കൾ സമൂഹത്തിലെ ഉയർന്ന ജോലികൾ നേടുന്നതിനുള്ള പരിശീലനമായാണ്‌ വിദ്യാഭ്യാസത്തെ കാണുന്നത്‌.ഇതിനായി അവർ യോജിച്ച വിദ്യാഭ്യാസ രീതി സ്വാശ്രയ സ്കൂളുകലിൽ തെരഞ്ഞെടുക്കുന്നു.ഈ സ്കൂളുകളിൽ മലയാള ഭാഷക്കോ,കേരള ചരിത്രത്തിനോ കേരള വികസനത്തിന്‌ സർക്കാർ മുന്നോട്ട്‌ വെക്കുന്ന മാർഗഗങ്ങളായ ജനകീയാസൂത്രണത്തിനൊ കുടുംബശ്രീക്കോ ഒന്നും ഒരുസ്ഥാനവുമില്ല.എഞ്ചിനീയറിങ്ങ്‌ മെഡിക്കൽ എന്റ്രൻസ്കളിലോ പി എസ്‌ സി അടക്കമുള്ള പരീക്ഷകളിലോ ഇത്തരം അറിവുകൾക്ക്‌ ഒരു പ്രസക്തിയുമില്ല.അതിനാവശ്യമായ ജനറൽ നോളജ്‌, രാഷ്ട്രത്തലവൻ മാരുടെ പേരുകളും മറ്റും, സ്വാശ്രയ സ്കൂളുകളിൽ പഠിപ്പിക്കുന്നുമുണ്ട്‌.സർക്കാർ സ്കൂളുകളിൽ എല്ലാ വിഷയങ്ങളും കുടുംബശ്രീ,ജനകീയാസൂത്രണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ചർച്ച ചയ്യുന്നത്‌.എന്നാൽ ഇതൊന്നും മുകളിൽ പറഞ്ഞ പരീക്ഷകൾക്ക്‌ ഉപയുക്തമാകുന്നുമില്ല.ഒരുപക്ഷെ അതുതന്നെയയിരിക്കാം സർക്കാരുമുദ്ദേശിക്കുന്നത്‌.തൊഴിലുറപ്പ്‌ പദ്ധതിക്കും കുടുംബശ്രീക്കുമൊക്കെ നാളെയും അനുയായികൾ വേണമല്ലൊ.ഇതൊന്നും പഠിക്കാതെ വളർ ന്നുവന്ന ഉപരിവർഗ്ഗം,നയരൂപകർത്താക്കളായും ഭരണകർത്താക്കളുമായി വരുമ്പോൾ ,ഇതെല്ലാം പഠിച്ചുവളർന്നവർ അനുയായികളായി മാറുന്നു.ഇതുതന്നെയാണ്‌ കേരളത്തിന്റെ വികസനം നേരിടുന്ന പ്രധാന വെല്ലുവിളിയും.