ഓരോ വർഷവും പത്താം ക്ലാസിലെ വിജയശതമാനം ഉയർന്നുവരികയാണ്. അതോടൊപ്പം അക്ഷരം പോലും അറിയാത്തവർ എ പ്ലസ് നേടി വിജയിക്കുന്നു എന്ന വിമർശനവും ഉയർന്നുവരുന്നു.പത്ത് വർഷത്തെ വിദ്യാഭ്യാസത്തിന് ശേഷം കുട്ടികളെ തോൽപ്പിച്ച് പുറന്തള്ളുന്നത് ശരിയായ രീതിയല്ല എന്നാണ് വിജയ ശതമാനം ഉയർത്തുന്നതിന് പിന്നിലെ വാദം. തോൽവി കുട്ടികളിൽ മാനസിക സംഘർഷവും അപകർഷതാബോധവും ഉണ്ടാക്കുന്നു എന്നാണ് ഈ വാദം ഉന്നയിക്കുന്നവർ പറയുന്നത്.
പക്ഷേ പത്ത് വർഷത്തെ വിദ്യാഭ്യാസത്തിന് ശേഷം എന്തുകൊണ്ട് കുട്ടി തോൽക്കുന്ന സാഹചര്യം ഉണ്ടാകുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടുന്നില്ല. പത്തുവർഷം എന്ന ദീർഘകാലത്തെ വിദ്യാഭ്യാസം കൊണ്ട് കുട്ടിക്ക് ലഭിക്കേണ്ട അറിവും കഴിവും മനോഭാവവും അയാൾക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നും ചർച്ച ചെയ്യപ്പെടുന്നില്ല.പ്രഥം എന്ന ഏജൻസി ഇന്ത്യയിൽ
വാർഷിക വിദ്യാഭ്യാസ സർവ്വേ നടത്തുന്നുണ്ട്. 2023 ലെ സർവ്വേ റിപ്പോർട്ട് പ്രകാരം 14 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരിൽ 26 ശതമാനം പേർക്ക് രണ്ടാം ക്ലാസ് നിലവാരത്തിലുള്ള മാതൃഭാഷാപാഠം വായിക്കാൻപോലും കഴിയുന്നില്ല. ഈ സർവേയിൽ പങ്കെടുത്തവരുടെ ഇടയിൽ തന്നെ 2018- ൽ നടത്തിയ സർവ്വേ പരിശോധിച്ചാൽ ഏഴാം ക്ലാസിൽ പഠിക്കുന്നവരിൽ 32 ശതമാനം പേർക്കും എട്ടാം ക്ലാസിൽ പഠിക്കുന്നവരിൽ 27 ശതമാനം പേർക്കും രണ്ടാം ക്ലാസ് നിലവാരത്തിലുള്ള മാതൃഭാഷയിലുള്ള പാഠം വായിക്കാൻ കഴിയുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഈ സർവ്വേ നടത്തുന്ന സമയത്ത് ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിച്ചിരുന്ന വരാണ് 2023-ൽ 14 മുതൽ 18 വയസ്സ് വരെയുള്ള പ്രായ പരിധിയിൽ എത്തിയിട്ടുള്ളത്. എട്ടാം ക്ലാസ് വരെ അക്ഷരം പഠിക്കാത്തവർ ഉയർന്ന ക്ലാസുകളിൽ അക്ഷരം എഴുതാനും വായിക്കാനുമുള്ള കഴിവ് കൂടുതലായി ആർജ്ജിക്കുന്നില്ല എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത്. ഇപ്രകാരം വായിക്കാൻ കഴിയാത്തവരിൽ 57 ശതമാനം പേർ പത്താം ക്ലാസ് വരെ എത്തുന്നു എന്നുള്ളതാണ് ഈ സർവ്വേ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം.താഴ്ന്ന ക്ലാസുകളിൽ തന്നെ ആർജിക്കേണ്ട അറിവും കഴിവും മനോഭാവവും ആർജ്ജിച്ചു പോയാൽ മാത്രമേ ഉയർന്ന ക്ലാസുകളിലെ പഠനം ഫലപ്രദമായി നടത്താൻ കഴിയൂ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഒരു കുട്ടിയും പരീക്ഷയിൽ തോൽക്കുന്നത് നല്ല കാര്യമല്ല. അതിനാൽ എല്ലാവരെയും വെറുതെ ജയിപ്പിച്ചു വിടുക അല്ല വേണ്ടത്. ഓരോ ക്ലാസിലും വിദ്യാർത്ഥി ആർജിക്കേണ്ട കഴിവുകൾ ആർജ്ജിച്ചു തന്നെ മുന്നോട്ടുപോകണം. ഇതിന് തടസ്സം നിൽക്കുന്ന സാഹചര്യങ്ങൾ എന്തെന്ന് കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കേണ്ടത്. ഒന്നാം ക്ലാസിലെ ഒരു ഡിവിഷനിൽ ചേരുന്നത് ശരാശരി 30 കുട്ടികളാണ്. ഇതിൽ എല്ലാ കുട്ടികളെയും രണ്ടാം ക്ലാസ്സ് പാസാകുമ്പോഴെങ്കിലും മാതൃഭാഷയിൽ എഴുതാനും വായിക്കാനും എന്തുകൊണ്ട് പഠിപ്പിക്കാൻ കഴിയുന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്. തുടർന്ന് ഓരോ ക്ലാസിലും ആർജിക്കേണ്ട അറിവ്,കഴിവ്, മനോഭാവം എന്നിവ കുട്ടികൾക്ക് അതത് ക്ലാസുകളിൽ തന്നെ നേടാൻ എന്തുകൊണ്ട് കഴിയുന്നില്ല? ഇക്കാര്യങ്ങൾ കേരളത്തിൽ ചർച്ച ആകാത്തത് എന്തുകൊണ്ടാണ് എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്.
ഓരോ ക്ലാസിലും വിദ്യാർത്ഥി ആർജിക്കേണ്ട അറിവുകളും കഴിവും മനോഭാവവും ആർജിച്ചോ എന്നറിയാനുള്ള മാർഗമാണ് പരീക്ഷകൾ. പരീക്ഷ ശാസ്ത്രീയമായും കൃത്യമായും നടത്തിയാൽ മാത്രമേ ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഓരോ ക്ലാസിലേക്ക് ഉള്ള പ്രവേശനം ആരംഭിക്കുമ്പോൾ മുതൽ ശ്രമിച്ചാൽ എല്ലാ കുട്ടികൾക്കും പാഠ്യ പദ്ധതി നിർദ്ദേശിക്കുന്ന അറിവ്,കഴിവ്, മനോഭാവം എന്നിവ ആർജിച്ചെടുക്കാൻ വലിയ പ്രയാസം ഒന്നുമില്ല. പക്ഷേ അതിന് ശ്രമിക്കുന്നതിന് പകരം എല്ലാവരെയും അടുത്ത ക്ലാസുകളിലേക്ക് പാസാക്കുന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. അടിസ്ഥാന ശേഷി പോലും ആർജിക്കാത്ത കുട്ടികളും പത്താം ക്ലാസ് പാസായി പുറത്തിറങ്ങുന്നു എന്നതാണ് ആത്യന്തിക ഫലം.
ഇങ്ങനെ പുറത്തിറങ്ങുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നൽകാൻ കഴിയുന്നില്ല. സമൂഹത്തിൽ മാന്യത ലഭിക്കുന്ന ഉയർന്ന ജോലികൾ ആഗ്രഹിക്കുന്നവരും എൻജിനീയറിങ് മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകാൻ ആഗ്രഹിക്കുന്നവരും പ്ലസ് ടു സയൻസ് ഗ്രൂപ്പാണ് തിരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് മുതൽ സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ള കുട്ടികളെ അരിച്ചു മാറ്റാൻ തുടങ്ങുന്നു. പത്താം ക്ലാസ് വരെയുള്ള എല്ലാ സ്കൂളിലും ഇപ്പോൾ ഹയർസെക്കൻഡറി ഇല്ല. ഗ്രാമീണ മേഖലയിലുള്ള പാവപ്പെട്ടവരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലാണ് കൂടുതലായും പത്താം ക്ലാസ്സ് വരെ മാത്രമുള്ള ഹൈസ്കൂളുകൾ ഉള്ളത്. ഈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറിക്ക് പ്രവേശനം ലഭിക്കാൻ,പ്രത്യേകിച്ച് സയൻസ് ഗ്രൂപ്പുകളിൽ പ്രവേശനം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മൂല്യനിർണ്ണയം ഉദാരമാക്കിയതോടെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറ്റവും മിടുക്കനും ആവറേജ് വിദ്യാർത്ഥിയും എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നു. പക്ഷേ എസ്എസ്എൽസി മാർക്ക് ലിസ്റ്റിൽ മാർക്ക് ഉൾപ്പെടുത്തുന്നുമില്ല. അതിനാൽ ഗ്രേഡ് മാത്രം നോക്കിയാണ് പ്രവേശനംനൽകുന്നത്.ഹയർസെക്കൻഡറിക്ക് കൂടുതൽ പേർ അപേക്ഷിക്കുന്നതിനാൽ ഗ്രേഡിന് ഉപരിയായി മറ്റുചില പരിഗണനകളും അഡ്മിഷന് സ്വീകരിക്കുന്നുണ്ട്. അതേ പഞ്ചായത്തിലുള്ളവർക്കും അതേ സ്കൂളിൽ പഠിച്ചവർക്കും അഡ്മിഷന് ഗ്രേസ് മാർക്ക് നൽകുന്നു.ചുരുക്കത്തിൽ പത്താം ക്ലാസ് വരെ മാത്രമുള്ള സ്കൂളിൽ പഠിച്ച എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടിയെക്കാൾ ഹയർ സെക്കൻഡറി ഉള്ള സ്കൂളിലെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടിക്ക് പ്രവേശനം ലഭിക്കാൻ സാധ്യത കൂടുതലാണ്. അതായത് പത്താം ക്ലാസ് വരെയുള്ള മാത്രമുള്ള സ്കൂളിൽ പഠിച്ച പ്രഗൽഭനായ വിദ്യാർത്ഥിയേക്കാൾ ഹയർ സെക്കൻഡറിക്ക് സയൻസ് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടാൻ കൂടുതൽസാധ്യത ഹയർ സെക്കൻഡറിയുള്ള സ്കൂളിൽ പഠിച്ച ശരാശരി വിദ്യാർത്ഥിക്കാണ്. മാർക്ക് ഇവിടെ ഹയർസെക്കൻഡറി പ്രവേശനത്തിന് മാനദണ്ഡം ആകുന്നതേയില്ല. അതിനാൽ ഗ്രാമീണ മേഖലയിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾക്ക് വേറെ ഏതെങ്കിലും വിഷയം തെരഞ്ഞെടുത്ത് പഠിക്കുകയോ ഐടിഐ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുകയോ മാത്രമേ നിവർത്തിയുള്ളൂ. ചുരുക്കത്തിൽ സമൂഹത്തിൽ മാന്യതയുള്ള തൊഴിലുകളിലേക്ക് പത്താം ക്ലാസ്സ് മുതൽ തന്നെ അരിച്ചു മാറ്റുകയാണ്.
ഹൈസ്കൂൾ മാത്രമുള്ള എല്ലാ സ്കൂളിലും ഹയർസെക്കൻഡറി അനുവദിക്കുകയാണ് ഇതിന് പരിഹാരം. പക്ഷേ സാമ്പത്തിക ബാധ്യത പരിഗണിച്ച് സർക്കാർ ഇതിന് തുനിയുന്നില്ല. എസ്എസ്എൽസി മാർക്ക് ലിസ്റ്റിൽ മാർക്കുകൾ കൂടി ഉൾപ്പെടുത്തുക എന്നാണ് മറ്റൊരു പരിഹാരം. ഏത് സ്കൂളിൽ പഠിച്ചതായാലും മിടുക്കന്മാരായ വിദ്യാർഥികൾക്ക് പ്രവേശനത്തിന് മുൻഗണന കിട്ടാൻ ഇത് സഹായിക്കും. പക്ഷേ വിദ്യാഭ്യാസവും വകുപ്പ് ഈ ദിശയിലും നീങ്ങുന്നില്ല.
ഓരോ വിഷയത്തിലും ആർജിക്കേണ്ട അറിവ് കഴിവ് മനോഭാവം എന്നിവ ഓരോ ക്ലാസിലും നേടാൻ പ്രാപ്തരാക്കേണ്ടത് സ്കൂളുകളുടെ ചുമതലയും വിദ്യാർഥികളുടെ അവകാശവുമാണ്. എന്നാൽ ഈ അവകാശം നേടിക്കൊടുക്കാൻ ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം പര്യാപ്തമല്ല.
ഓരോ ക്ലാസുകളിലും ആർജിക്കേണ്ട കഴിവുകൾ ആർജിക്കാതെ തൊട്ടടുത്ത ക്ലാസുകളിലേക്ക് കടക്കുന്നതുമൂലം കുട്ടികൾക്ക് ഉയർന്ന ജോലികൾ ചെയ്യുന്നതിനുള്ള ശേഷിയും അറിവും ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മൂലം ഉണ്ടാകുന്ന തൊഴിലുകൾ ചെയ്യാനുള്ള അറിവും ശേഷിയും ഇതുമൂലം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഇത്തരം തൊഴിലുകളിൽ നിന്ന് ഇവർ മാറ്റിനിർത്തപ്പെടുന്നു എന്നുള്ളതാണ് ഇതിൻറെ ഫലം. ഐഐടികൾ, ഐഐഎമ്മുകൾ ,പ്രധാന മെഡിക്കൽ കോളേജുകൾ എന്നിവയിലും സിവിൽ സർവീസ് പോലെയുള്ള ജോലികളിലും ഇവർക്ക് പ്രവേശനം ലഭിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. ഇത് മിക്കപ്പോഴും വിദ്യാർഥികളുടെ കുഴപ്പം കൊണ്ടല്ല സംഭവിക്കുന്നത്. മുൻപറഞ്ഞ ജോലികൾ ചെയ്യാനാവശ്യമായ അറിവും കഴിവും മനോഭാവവും ഒക്കെ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കേണ്ടതാണ്. പക്ഷേ നിർഭാഗ്യവശാൽ ഇതിനുള്ള ശേഷി സ്കൂളുകളിൽ നിന്ന് ലഭിക്കുന്നില്ല. ഇപ്രകാരം വേണ്ടത്ര ശേഷികൾ ആർജിക്കാതെ പുറത്തിറക്കുന്ന കുട്ടികൾക്ക് വരുമാനം കുറവുള്ള സാധാരണ ജോലികൾ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ. ഇപ്പോൾ തന്നെ സമൂഹത്തിൽ ഉയർന്ന നിലയിലുള്ള പലരും അവരുടെ മക്കളെ ഇൻറർനാഷണൽ സ്കൂളുകളിലും സിബിഎസ്ഇ വിദ്യാലയങ്ങളിലുമാണ് പഠിപ്പിക്കുന്നത്. കുട്ടികളെ പൊതുവിദ്യാലങ്ങളിൽ അയക്കുന്ന ഇടത്തരക്കാർ പോലും കൂടുതൽ ഇടത്തരക്കാരുള്ള നല്ല സ്കൂൾ എന്ന പേരുകേട്ട വിദ്യാലയങ്ങളിലാണ് കുട്ടികളെ ചേർക്കുന്നത്. കൂലി വേലക്കാരുടെ മക്കൾ കൂടുതലായി പഠിക്കുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഇടത്തരക്കാർ പൊതുവേ വിമുഖത കാണിക്കുന്നു. ഉയർന്ന സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളുടെ മക്കൾ എൻജിനീയർമാരും ഡോക്ടർമാരും ഐഎസുകാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥന്മാരുമോക്കെ ആയി മാറുമ്പോൾ പത്താം ക്ലാസിൽ നിന്ന് വേണ്ടത്ര ശേഷികൾ നേടാതെ ജയിച്ചു വന്നവർ തൊഴിലിനായി അലയുന്ന സ്ഥിതി ഉണ്ടാകും. ഇപ്രകാരം വിദ്യാഭ്യാസ രീതി ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരെ സഹായിക്കുമ്പോൾ പാവപ്പെട്ടവരെ അവരുടെ സ്ഥിതിയിൽ തന്നെ തുടരാനും മുള്ള ആയുധം ആയി മാറുന്നു.
എല്ലാവരെയും വിജയിപ്പിക്കുക എന്ന നയമാറി എല്ലാവരെയും വിജയത്തിന് യോഗ്യരാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഇതിനായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിലും അധ്യാപകരുടെ പരിശീലനത്തിലും മാറ്റം വരുത്തണം. ഓരോ ക്ലാസുകളിലും നിശ്ചിത ഇടവേളകളിൽ കൃത്യമായി മൂല്യനിർണയം നടത്തി എത്ര കുട്ടികൾ നിശ്ചിത ശേഷി ആർജിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അത് ആർജിക്കാത്തവർക്ക് മെച്ചപ്പെടാനുള്ള അവസരം ഒരുക്കുകയും ആണ് വേണ്ടത്. കുട്ടികൾ നിശ്ചിതശേഷി ആർജിച്ചിട്ടില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം പ്രധാനമായും അവരെ ആ വിഷയം പഠിപ്പിച്ച അധ്യാപകർക്കാണ്. അതിനാൽ ഇൻക്രിമെന്റ് പ്രമോഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിന് അധ്യാപകരുടെ പാഠ്യപ്രവർത്തനത്തിൽ ഉള്ള നേട്ടങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
കുട്ടികളുടെ പാഠ്യപ്രവർത്തനങ്ങളെയും കലാ-കായിക-സാംസ്കാരിക വികസനത്തിനേയും കണക്കിലെടുക്കണം. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്കൂളിൽ ഉണ്ടായിരിക്കണം. എല്ലാ സ്കൂളിലും കളി സ്ഥലങ്ങൾ ഉണ്ടായിരിക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തിൽ ഒരു വഴികാട്ടിയായി മാറണം.
ഇപ്പോഴുള്ള പാഠ്യപദ്ധതി എല്ലാ കുട്ടികൾക്കും ആർജിക്കാൻ കഴിയുന്നതല്ല എന്ന കാരണത്താലാണ് എല്ലാവരെയും ജയിപ്പിക്കുന്ന രീതി തുടരുന്നതെങ്കിൽ പാഠ്യപദ്ധതി ലഘൂകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.
ഇതിന് ഫിൻലൻഡ് ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക സ്വീകരിക്കാം.സെക്കൻഡറി തലം മുതൽ വിദ്യാർത്ഥികൾക്ക് രണ്ട് തരത്തിലുള്ള പാഠ്യപദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്.ഇതിൽ നിശ്ചിത യോഗ്യത നേടാൻ മാത്രം താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി ബേസിക് കോഴ്സുകളും ഉപരിപഠനത്തിന് പോകാൻ താല്പര്യമുള്ളവർക്കായി അഡ്വാൻസ്ഡ് കോഴ്സുകളും ഏർപ്പെടുത്തണം. ഇതിൽ ഏത് കോഴ്സാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ആയിരിക്കണം. സെക്കൻഡറി തലം മുതൽ മിനിമം അറിവുകൾ നൽകുന്ന ബേസിക് കോഴ്സുകളും ഉപരിപഠനത്തിന് ആവശ്യമായ അറിവ് നൽകുന്ന അഡ്വാൻസ് കോഴ്സുകളും ഈ രാജ്യങ്ങൾ പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്. നിശ്ചിത യോഗ്യത മതി എന്നുള്ളവർ ബേസിക് കോഴ്സുകൾ പാസായാൽ മതിയാകും. ഉപരി പഠനത്തിന് പോകണം എന്നുള്ളവർ അഡ്വാൻസ് കോഴ്സ് കൂടി പാസാകണം. ഏതു സമയത്തും കുട്ടികൾക്ക് അഡ്വാൻസ് കോഴ്സിലേക്ക് ചേർന്ന് പഠിക്കാനുള്ള സാഹചര്യവും ഉണ്ടാകണം. സിബിഎസ്ഇ ഈ ദിശയിലുള്ള ചുവടുവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഭാഷാ പഠനത്തിൽ ബേസിക്-അഡ്വാൻസ്ഡ് കോഴ്സുകൾ അടുത്ത വർഷം മുതൽ ആരംഭിക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തിട്ടുണ്ട്.
സ്കൂളുകളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ആധിക്യം വലിയ പ്രശ്നമാണ്. പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് പുറമേ ധാരാളം പാഠേതര പ്രവർത്തനങ്ങളും സ്കൂളുകളിൽ നടത്തിവരുന്നു. പാടത്ത് കൃഷി ചെയ്യുക, എഴുത്തുകാരുടെ പേരിലുള്ള ദിനങ്ങൾ ആചരിക്കുക, കലോത്സവങ്ങൾ, ശാസ്ത്രമേള, കായികമേള തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ ആദ്യ ഭാഗങ്ങൾ മാത്രമാണ് പരീക്ഷകളിൽ വിലയിരുത്തുന്നത്. കലാ-കായിക-കാർഷിക-സാഹിത്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതേ ഇല്ല. കലോത്സവത്തിലും ശാസ്ത്രമേളയിലും ഒക്കെ സമ്മാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ പാടി പദ്ധതിയുടെ ഭാഗമായി കണക്കാക്കി വിലയിരുത്താനുള്ള സംവിധാനം ഉണ്ടായിട്ടില്ല.ഓരോ പ്രവർത്തനത്തിൽ നിന്നും കുട്ടികൾ എന്തെല്ലാം അറിവും കഴിവും മനോഭാവവും ആണ് ആർജിച്ചത് എന്ന് മൂല്യനിർണയം നടത്താനുള്ള സംവിധാനം കൂടി വേണം. ഇത് അവരുടെ മാർക്ക് ലിസ്റ്റുകളിൽ വരികയും വേണം. അപ്പോൾ മാത്രമേ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്നതിന് അർത്ഥം ഉണ്ടാകും.
ഗുജറാത്തിലും തമിഴ്നാട്ടിലും ചെസ്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. ഇന്ത്യക്കുവേണ്ടി ലോകനിലവാരത്തിലുള്ള ചെസ്സ് ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ ഈ പ്രവർത്തനം മൂലം കഴിഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തിൽ തുടർച്ചയായി പാടിയതര പ്രവർത്തനങ്ങൾ മുകളിൽ നിന്ന് നിർദ്ദേശിക്കുകയും അവ സ്കൂളുകൾ യാന്ത്രികമായി നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള കഴിവുകൾ ആർജിക്കുന്നതിന് തടസ്സമാകുന്നു എന്നതിലുപരി ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോ കുട്ടികളുടെ നേട്ടങ്ങളോട് കൂട്ടിച്ചേർക്കുന്നതിനോ ഉള്ള സംവിധാനം ഇപ്പോൾ നിലവിലില്ല.
വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിലയിരുത്തലും അധ്യാപക പരിശീലനവുമാണ് കേരളത്തിലെ വിദ്യാഭ്യാസത്തിലെ ഏറ്റവും ദുർബലമായ കണ്ണികൾ. വിദ്യാഭ്യാസ രീതി പരിപോഷിപ്പിക്കുന്ന തരത്തിൽ സ്കൂളുകളുടെ മേൽനോട്ടവും അധ്യാപക പരിശീലനവും ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ യോഗ്യതകളും അധ്യാപന പരിചയവും ഉള്ളവരായിരിക്കണം അധ്യാപകർക്ക് പരിശീലനം നൽകേണ്ടത്. പക്ഷേ നമ്മുടെ അധ്യാപക പരിശീലനങ്ങൾ വെറും ആൾക്കൂട്ടങ്ങളാണ്. അധ്യാപക യൂണിയനുകളുടെ ശുപാർശയോടെ വരുന്ന കഴിവില്ലാത്ത അധ്യാപകരാണ് പലപ്പോഴും ക്ലാസ്സുകൾ എടുക്കുന്നത്. ഇത്തരത്തിലുള്ള പരിശീലനങ്ങൾ കൊണ്ട് അധ്യാപകർക്ക് പ്രത്യേകിച്ച് നേട്ടമെന്നും ഉണ്ടാകുന്നില്ല. വഴിപാട് പോലെയാണ് അധ്യാപകർ ഇതിൽ പങ്കെടുക്കുന്നത്. ഇപ്രകാരം ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നതിന് പകരം പരിശീലനത്തിനായി നല്ല ഗുണനിലവാരം ഉള്ള ഓൺലൈൻ പരിശീലനങ്ങൾ രൂപീകരിക്കേണ്ടത് ആവശ്യമാണ്. ഓരോ പരിശീലന മോഡ്യൂളും പൂർത്തിയാക്കുന്നതിനോടൊപ്പം അതോടൊപ്പമുള്ള ഓൺലൈൻ പരീക്ഷയും വിജയിക്കണം എന്ന് നിബന്ധന കൊണ്ടുവരണം. ഇപ്രകാരം പരിശീലന കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കണം ഇൻക്രിമെന്റ് നൽകേണ്ടത്.
സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ വിലയിരുത്തലാണ് ഏറ്റവും ദുർബലമായ കണ്ണികളിൽ ഒന്ന്. ഭരണ നിയന്ത്രണത്തിന് എ ഇ ഒ മാർ ഉണ്ടെങ്കിലും അവരുടെ നിയന്ത്രണം എത്രത്തോളം ഫലപ്രദം ആണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. സംസ്ഥാനതലത്തിൽ നിശ്ചയിച്ചു കൊടുക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ എങ്ങനെയെങ്കിലും നടത്തിത്തീർക്കണം എന്നല്ലാതെ ഈ രംഗത്ത് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ എ ഇ ഓ മാർക്ക് കഴിയുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്.
ഇപ്പോൾ അക്കാദമിക മേൽനോട്ടം നിർവഹിക്കുന്നത് ബ്ലോക്ക് റിസോഴ്സ് സെൻററുകൾ ആണ്
പക്ഷേ നിർഭാഗ്യവശാൽ സ്കൂളുകളിൽ അധ്യാപക തസ്തിക നഷ്ടപ്പെടുമ്പോൾ പ്രൊട്ടക്ഷന്റെ ആനുകൂല്യം കൊണ്ട് മാറ്റി നിയമിക്കപ്പെടുന്നവരാണ് ബി.ആർസിയിൽ ഉള്ളത്. ഇവരാണ് സ്കൂളുകളുടെ വിലയിരുത്തലിനും മറ്റും പോകുന്നത്. വളരെ സീനിയർ ആയ അധ്യാപകർ ഉൾപ്പെടെയുള്ളവരെയാണ് ഇവർ വിലയിരുത്തേണ്ടത്. അതിനുള്ള ശേഷിയോ കഴിവോ വിദ്യാഭ്യാസ യോഗ്യതയോ പലപ്പോഴും ഇവർക്ക് ഉണ്ടാകാറില്ല. മാത്രമല്ല രാഷ്ട്രീയ പരിഗണന മാത്രം വെച്ചാണ് പലരും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയി നിയമരാകുന്നത് .വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചോ നൂതന വിദ്യാഭ്യാസ രീതികളെക്കുറിച്ചോ കാര്യമായ അറിവുള്ളവരല്ല ഇവരിൽ നല്ലൊരു ഭാഗവും.
ചുരുക്കത്തിൽ അധ്യാപക പരിശീലനവും സ്കൂളുകളുടെ മേലുള്ള അക്കാദമിക ഭരണ നിയന്ത്രണവും ശരിയായ രീതിയിൽ അല്ല നടക്കുന്നത്. അതിനാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തുകൊണ്ടാണ് എല്ലാ കുട്ടികൾക്കും നിശ്ചിത അറിവും കഴിവും മനോഭാവവും വളർത്തിയെടുക്കാൻ കഴിയാത്തത് എന്നുള്ള ചിന്തയാണ് അടിയന്തരമായി വേണ്ടത്. ഇതിന് തടസ്സമായി നിൽക്കുന്ന സാഹചര്യങ്ങൾ മാറ്റുകയാണ് ചെയ്യേണ്ടത്. ഓരോ ക്ലാസിലും ആർജിക്കേണ്ട ശേഷികൾ കുട്ടികളെ ആർജിക്കാൻ സഹായിക്കുകയും, ഹയർസെക്കൻഡറി മുതലുള്ള പ്രവേശനത്തിലും ഉള്ള അസമത്വം നീക്കം ചെയ്യുകയും, കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാൻ ശേഷിയില്ലാത്ത കുട്ടികളെ പോലും ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ പങ്കെടുത്ത് വിജയിക്കാനുള്ള ശേഷി വളർത്തിയെടുക്കുകയാണ് നമ്മുടെ സ്കൂളുകളിൽ ചെയ്യേണ്ടത്.അല്ലാതെ എല്ലാവരെയും പരീക്ഷയിൽ ജയിപ്പിച്ചു വിടുന്ന എളുപ്പവഴിയിലുള്ള ക്രിയ സമൂഹത്തെ സഹായിക്കില്ല.