Monday, December 21, 2020

3 :02 (ഇംഗ്ലീഷ് നോവൽ)


മൈനാക് ധർ 

പ്രസാധകർ :വെസ്റ്റ് ലാൻഡ്  


ഒരു ദിവസം രാവിലെ 3 :02 ന് ലോകം നിശ്ചലമായാൽ എങ്ങനെയിരിക്കും?ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും നിശ്ചലമാകുന്നു.ബസുകൾ,കാറുകൾ ,പ്ലൈനുകൾ,ഫോണുകൾ  തുടങ്ങി എല്ലാം നിശ്ചലമാകുന്നു.വൈദ്യുതിയില്ല.മാത്രമല്ല,ഇലക്ട്രോണിക് സംവിധാനവും ആധുനിക സാങ്കേതിക വിദ്യയും പ്രവർത്തിക്കാത്തതുകൊണ്ട് ഇന്ത്യൻ സേനകൾ പോലും നിശ്ചലമായി.

 മൈനാക് ധർ എഴുതിയ 3 :02 എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രമോഷൻ കിട്ടിയ അന്ന് രാത്രി ഉറങ്ങിയുണർന്ന ആദിത്യക്ക് കാണാൻ കഴിഞ്ഞത് പുതിയലോകമാണ്.ജോലിയോ,ബാങ്ക് ബാലൻസോ പ്രസക്തമല്ലാത്ത ഒരു ലോകം.പട്ടാളവും പോലീസുമൊന്നും ഇല്ലാതായ മുംബൈ നഗരത്തിന്റെ നിയന്ത്രണം സാമൂഹ്യ വിരുദ്ധർ ഏറ്റെടുക്കുന്നു.കൈയൂക്കുള്ളവർ കാര്യക്കാരായി മാറുന്നു.കടകൾ കൊള്ളയടിക്കുന്നു.എതിർക്കുന്നവരെ കൊല്ലുന്നു .ഫ്ലാറ്റുകളും കൊള്ളയടിക്കാൻ തുടങ്ങുന്നു.ഈ സാഹചര്യത്തിൽ പഴയൊരു എൻ സി സി കേഡറ്റ് ആയിരുന്ന ആദിത്യ ഫ്ലാറ്റിലുള്ളവരെ സംഘടിപ്പിച്ച് അക്രമികളെ നേരിടുകയാണ്.കുറച്ച് കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഭൂമിക്ക് വളരെ ഉയരത്തിൽ അണുബോംബ് സ്ഫോടനം നടത്തി ഉപഗ്രഹത്ത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളെല്ലാം നിശ്ചലമാക്കി ലോകത്തിന്റെയാകെ നിയന്ത്രണം ഇസ്ലാമിക സ്റ്റേറ്റ് (ഐ എസ് ) തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുകയാണെന്ന്.വൈദ്യതി ലഭിക്കാനും പഴയ ലോകത്തേക്ക് തിരികെ പോകാനും സാധ്യത കുറവാണെന്ന് കണ്ട ആദിത്യയും കൂട്ടുകാരും ഐ ഐ ടിയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ സാങ്കേതിക വിദ്യകൽ വികസിപ്പിച്ച് വൈദ്യുതിയും ആയുധങ്ങളും ഉണ്ടാക്കുന്നതും ആശുപത്രി,ജലവിതരണം,കൃഷി തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.ശത്രുവുമായി തന്ത്രപരമായ ഏറ്റുമുട്ടലുകൾ നടത്തുന്നതിലൂടെ അവരിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് ഒരു സേന രൂപീകരിക്കുന്നു.രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഈ സേനക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ സേനയായിരുന്ന ആസാദ് ഹിന്ദ് ഭൗജിന്റെ പേരാണ് നൽകുന്നത്.വിവിധ സേനകളിൽ നിന്ന് ചിതറിപ്പോയവരെയും ജനങ്ങളെയും അണിനിരത്തി ആദിത്യയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയിൽ നിന്ന് മുംബൈ എയർപോർട്ട് പിടിച്ചെടുക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.ലോകം സാധാരണ നിലയിലേക്ക് തിരികെയെത്തുന്നു എന്ന സൂചനയോടെ.

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചിന്ത മാറ്റിവെച്ചാൽ നല്ല രസകരമായി വായിച്ചുപോകാവുന്ന ഒരു ഫാന്റസിയാണിത്.

നിലവിലുള്ള സംവിധാനങ്ങൾ തകർന്നാൽ അത് സമൂഹത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നും പുതിയ സംവിധാനങ്ങൾ ജനങ്ങൾ എങ്ങനെയായിരിക്കും രൂപീകരിക്കുന്നതിനും ഈ നോവൽ ചർച്ച ചെയുന്നു.നല്ല ഒഴുക്കുള്ള ഭാഷ.അവസാന അധ്യായം വരെയും ആകാംക്ഷ നില നിർത്താൻ മൈനാക് ധറിന് കഴിയുന്നു.വെസ്റ്റ് ലാൻഡ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.

Friday, November 20, 2020

1991:HOW P.V .NARASIMHA RAO MADE HISTORY BY SANJAYA BARU പുസ്തക റിവ്യൂ


ഇൻഡ്യാചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു ഇന്ത്യ സ്വാതന്ത്രമായത്.അതിനു ശേഷമുള്ള പ്രധാന വഴിത്തിരിവാണ് 1991 ലെ സാമ്പത്തിക പരിഷ്‌കാരം.
ആധുനിക ഇന്ത്യ രൂപപ്പെട്ടത് 1991 ലെ പരിഷ്‌ക്കാരങ്ങൾക്ക് ശേഷമാണ്.അതിൻറെ ശില്പിയാകട്ടെ പി വി നരസിംഹ റാവൂ എന്ന പ്രധാനമന്ത്രിയും .ചുരുക്കത്തിൽ ആധുനിക ഇന്ത്യയുടെ ശില്പിയാണ് പി വി നരസിംഹ റാവൂ.പക്ഷെ ഇതേക്കുറിച്ച് ഇന്ത്യയിൽ ആരും ഓർക്കാറില്ല.അന്ന് ഭരിച്ചിരുന്ന കോൺഗ്രസ് മറക്കാനാഗ്രഹിക്കുന്ന വ്യക്തിത്വമാണ് നരസിംഹ റാവൂ.മറ്റുള്ളവരാകട്ടെ നേട്ടങ്ങൾ റാവുവിന് ചാർത്തിക്കൊടുത്താൽ അവരുടെ ഭരണം മങ്ങിപ്പോകുമെന്ന് ഭയപ്പെടുന്നവരുമാണ്.അതുകൊണ്ടു തന്നെ പി വി നരസിംഹ റാവൂ എന്ന അതി പ്രഗത്ഭനായ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് ഓർമിക്കപ്പെടുന്നത് ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോൾ നിഷ്ക്രിയനായി നിന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലക്കാണ്.റാവുവിന്റെ ഭരണ കാലത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് സഞ്ജയ് ബാറു എഴുതിയ 1991 ഹൗ പി വി നരസിംഹ റാവൂ മെയ്‌ഡ്‌ ഹിസ്റ്ററി എന്ന പുസ്തകം പ്രസക്തമാകുന്നത്.ഈ പുസ്തകം റാവുവിന്റെ സാമ്പത്തിക,രാഷ്ട്രീയ ,വിദേശകാര്യ നയങ്ങളെ വിലയിരുത്തുന്നു.
റാവൂ അധികാരമേൽക്കുമ്പോഴേക്കും ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു.വിദേശ നാണ്യ ശേഖരം വളരെക്കുറവ്.അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണ്യ കരുതൽ പോലും ഇന്ത്യയിലില്ലായിരുന്നു.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ തകർച്ച പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുപോലും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് ഇന്ത്യയെ നയിച്ചു. റാവുവിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖറും ധനകാര്യ മന്ത്രി യശ്വന്ത് സിൻഹയും സാമ്പത്തിക പ്രതി സന്ധി മറികടക്കാൻ കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.ഇന്ത്യയിൽ കരുതലായി സൂക്ഷിച്ചിരുന്ന സ്വർണം വിദേശ രാജ്യങ്ങളിൽ പണയം വെച്ച് വിദേശ നാണ്യം നേടുക എന്നതായിരുന്നു അത്.ഇന്ത്യ സഹായം തേടിയ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ അവഗണിക്കുന്ന നയമായിരുന്നു അന്ന് തുടർന്നത്.ജപ്പാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കാണാൻ സമയം നൽകാൻ പോലും തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് പി വി നരസിംഹ റാവൂ ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.അപ്പോഴേക്കും ആദ്യ ബാച്ച് സ്വർണം വിദേശത്തേക്ക് പണയമായി പോയിരുന്നു.തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിശ്രമ ജീവിതം നയിക്കാൻ ആന്ധ്രപ്രദേശിലേക്ക് തിരികെ പ്പോയ റാവുവിന് രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്.റാവുവിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം അന്നുണ്ടായിരുന്ന കോൺഗ്രസ് എം പി മാരിൽ ഭൂരിപക്ഷവും തെക്കേ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു എന്നതാണ്.
റാവൂ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രതിസന്ധി സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നേതൃത്വത്തിൽ ഗോർബച്ചേബിനെതിരെ നടന്ന അട്ടിമറിശ്രമമായിരുന്നു.അന്നുണ്ടായിരുന്ന വിദേശ നയത്തിന്റെ തുടർച്ചയെന്നോണം ഇന്ത്യ അട്ടിമറി ശ്രമത്തെ സ്വാഗതം ചെയ്തു.പക്ഷെ അട്ടിമറി ശ്രമം പരാജയപ്പെടുകയും സോവിയറ്റ് യൂണിയതിൻ ബോറിസ് യെൽട്സിന്റെ നേതൃത്വത്തിൽ കൂടുതൽ വലത്തേക്ക് ചെയുകയും ഒടുവിൽ ഗോർബച്ചെബ് അധികാരത്തിൽ നിന്ന് പുറത്തതാകുന്നതിലേക്കും സോവിയറ്റ് യൂണിയൻ വിഘടിക്കുന്നതിലേക്കും നയിച്ചു.
ഇന്ത്യയുടെ വിദേശ കാര്യ നയത്തിൽ പ്രധാന നയംമാറ്റമുണ്ടായത് അതിനു ശേഷമായിരുന്നു.ഏതെങ്കിലും ചേരിയുടെയോ മൂന്നാം ചേരിയുടെയോ ഭാഗമായി നിൽക്കുന്നതിന് പകരം രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിദേശ നയമാണ് രൂപീകരിച്ചത്.റാവൂ അധികാരമൊഴിഞ്ഞു 24 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഇന്ത്യ തുടരുന്നത് ഈ വിദേശ നയമാണ്.
അധികാരമേറ്റയുടൻ ഇന്ത്യയിൽ നിലനിന്ന വ്യവസായ ലൈസൻസ് രാജ് നിർത്തലാക്കാന് സ്വതന്ത്ര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും റാവൂ നടപടിയാരംഭിച്ചു.അതിനു മുമ്പുള്ള ഇന്ദിരാ ഗാന്ധിയും രജ്ജീവ് ഗാന്ധിയുമടക്കമുള്ള ഭരണാധികാരികൾ ചെയ്യണമെന്നാഗ്രഹിച്ചതും എന്നാൽ രാഷ്ട്രീയ ഇച്‌ഛാ ശക്തിയില്ലാത്തതുമൂലം മാറ്റിവെച്ചതുമായ നടപടിയുമായി റാവൂ മുന്നോട്ടുപോയി.പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വ്യവസായ വാണിജ്യ വകുപ്പിന്റെയും ചുമതല വഹിച്ചത് നരസിംഹ റാവൂ തന്നെയായിരുന്നു.പുതിയ വ്യവസായ വാണിജ്യ നയം ലോക്സഭയിൽ അവതരിപ്പിച്ചത് വാണിജ്യ വ്യവസായ സഹമന്ത്രി പി ജെ കുര്യ നായിരുന്നു.ഇന്ത്യയെ മാറ്റിമറിച്ച ഒരു നയം മാറ്റത്തിന് അന്ന് തുടക്കം കുറിച്ചു . തുടർന്ന് ധനകാര്യ മന്ത്രി മൻമോഹൻ സിംഗ് സാമ്പത്തികനയമാറ്റത്തെ ഉൾപ്പെടുത്തി പുതിയ ബജറ്റ് അവതരിപ്പിച്ചു.
വര്ഷങ്ങളായി കുടുംബാധിപത്യം തുടർന്ന് പോരുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും റാവൂ ശ്രമിച്ചു.ദശകങ്ങൾക്ക് ശേഷം കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മാത്രമല്ല തിരുപ്പതിയിൽ ചേർന്ന എ ഐ സി സി സമ്മേളനത്തിൽ പുതിയ സാമ്പത്തിക നയം മാറ്റത്തിനുള്ള അംഗീകാരവും നേടി .നരസിംഹ റാവൂ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ് 24 വര്ഷം കഴിഞ്ഞിട്ടും പിന്നീട് ഇതുവരെയും കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്നും പ്രിയങ്കയും രാഹുലുമൊക്കെ ഇല്ലെങ്കിൽ ഇന്ത്യയും കോൺഗ്രസ്സും മതേതരത്വവുമൊക്കെ തകർന്നു പോകും എന്ന് ഇടതുപക്ഷ പാർട്ടികൾ പോലും പാടിനടക്കുകയാണ് എന്നോർക്കുമ്പോഴേ നരസിംഹ റാവുവിന്റെ മഹത്വം മനസ്സിലാകൂ.
അഞ്ചു വര്ഷം ഭരണം പൂർത്തിയാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തി രാജ്യ സുരക്ഷ ശക്തിപ്പെടുത്തി കോൺഗ്രസിനെ ശക്തിപ്പെടുത്തി സ്ഥാനമൊഴിഞ്ഞ നരസിംഹ റാവുവിന് അർഹതപ്പെട്ട അംഗീകാരം ഇന്ത്യ ചരിത്രത്തിൽ ലഭിച്ചില്ല.നവഭാരത ശില്പിയായ റാവുവിന്റെ പങ്ക് തമസ്കരിക്കാനാണ് നെഹ്‌റു കുടുംബം ശ്രമിച്ചു വരുന്നത്.ഇപ്രകാരം അവർ തമസ്കരിക്കാൻ ശ്രമിച്ച പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനേയുമൊക്കെ ബി ജെ പി ഏറ്റെടുത്തു .ആദർശപരമായ പ്രശനം മൂലം റാവുവിനെ ഏറ്റെടുക്കാൻ അവർക്കും കഴിയുന്നില്ല.വിവിധ മന്ത്രി സഭകൾ മാറി വന്നിട്ടും റാവൂ രൂപീകരിച്ച നയങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്ത്യയുടെ വികസനത്തിന്റെ ശില്പിയാണെങ്കിലും പതുക്കെ പതുക്കെ വിസ്‌മൃതിയിലേക്ക് ആണ്ടു കൊണ്ടിരിക്കുന്ന ഒരു മുൻ പ്രധാനമന്ത്രിയുടെ നയങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുകയാണ് 1991 ഹൗ പി വി നരസിംഹ റാവൂ മെയ്‌ഡ്‌ ഹിസ്റ്ററി എന്ന പുസ്തകം.എന്തുകൊണ്ടോ ബാബ്‌റി മസ്ജിദ് തകർച്ചയുടെ ബന്ധപ്പെട്ട വസ്തുതകൾ ഈ പുസ്തകത്തിൽ കാര്യമായി ചർച്ച ചെയ്യുന്നില്ല.
നരസിംഹ റാവുവിനെയും പിന്നീട്‌ മൻമോഹൻ സിങ്ങിനെയും അപമാനിച്ച് അധികാരത്തിൽ നിന്ന് ഇറക്കി വിട്ട നെഹ്‌റു കുടുംബത്തിന്റെ ധര്ഷ്ട്യവും വിവരക്കേടും ഇന്ന് ഇന്ത്യയെ എവിടെയെത്തിച്ചിരിക്കുന്നു എന്ന് മനസിലാക്കുമ്പോഴേ പി വി നരസിംഹ റാവുവിന്റെ പ്രസക്തി തിരിച്ചറിയൂ.
ഈ ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചത് അലിഫ് ബുക്ക്സ് .

Friday, July 31, 2020

സി അച്യുതമേനോൻ്റെ ജീവിതയാത്രയിൽ

   ഡോ . വി രാമൻകുട്ടി


സി അച്യുതമേനോനെക്കുറിച്ച് മലയാളികളെ പരിചയപ്പെടുത്തേണ്ടയാവശ്യമില്ല .കമ്മ്യൂണിസ്റ്റ് നേതാവ്,കേരളത്തിൻ്റെ ധനകാര്യമന്ത്രി,ആഭ്യന്തരമന്ത്രി,മുഖ്യമന്ത്രി,സാമൂഹ്യപ്രവർത്തകൻ,കലാസ്നേഹി,സാഹിത്യകാരൻ,എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചയാളാണ് അച്യുതമേനോൻ.അദ്ദേഹം ആത്മകഥയെഴുതിയിട്ടില്ല.തന്നെപ്പറ്റി ആകെയെഴുതിയിട്ടുള്ളത് ബാല്യകാല സ്മരണകളാണ്.അച്യുത മേനോനെക്കുറിച്ച് ഒന്ന് രണ്ടു പുസ്തകങ്ങളും ജീവചരിത്രവുമൊക്കെ വന്നിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല .

ഈ സാഹചര്യത്തിലാണ് അച്യുതമേനോൻ്റെ പുത്രനായ ഡോ വി രാമൻകുട്ടി എഴുതിയ സി അച്യുതമേനോൻ്റെ ജീവിത യാത്രയിൽ എന്ന പുസ്തകം പ്രസക്തമാകുന്നത്.അച്യുതമേനോൻ്റെ കുടുംബ ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനാണ് പുസ്തകം വായിച്ചു തുടങ്ങായിയത്.ആ ആഗ്രഹത്തിനൊരു പശ്ചാത്തലം കൂടിയുണ്ട്.പഴയകാല കമ്മ്യൂണിസ്റായിരുന്ന കെ വി പത്രോസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ പത്രോസിൻ്റെ ഭാര്യയോടുള്ള പെരുമാറ്റം ഒരു കമ്മ്യൂണിസ്റ്റിന് യോജിച്ചതായിരുന്നില്ല എന്ന് അച്യുതമേനോൻ നിരീക്ഷിക്കുന്നുണ്ട്.ആയതിനാൽ തന്നെ അദ്ദേഹത്തിൻ്റെ കുടുംബ ജീവിതത്തെക്കുറിച്ചറിയാനും താത്പര്യമുണർന്നു .പക്ഷെ രാമൻകുട്ടിയുടെ പുസ്തകം വായിച്ച് അവസാനിപ്പിക്കുന്നത് കുടുംബ ജീവിതത്തെക്കുറിച്ച് മാത്രമുള്ള ആദരവോടെയല്ല,അച്യുത മേനോനോടൊപ്പം നിൽക്കുന്ന അമ്മിണിയമ്മ എന്ന ധീര വ്യക്തിത്വത്തെക്കുറിച്ച് കൂടിയുള്ള ആദരവോടും കൂടിയാണ്.
അമ്മിണിയമ്മെയെക്കുറിച്ചാണ് പുസ്തകമെങ്കിലും നമുക്കറിയാത്ത അച്യുതമേനോനെക്കുറിച്ച് വെളിച്ചത്തെ വീശാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്.കുടുംബ ജീവിത തീരുമാനങ്ങൾ പൂർണമായും ഭാര്യയ്ക്ക് വിട്ടുകൊടുത്ത് പൊതു പ്രവർത്തനത്തിൽ മുഴുകുന്ന അച്യുത മേനോനെയും അദ്ദേഹത്തെ പൂർണമായും പൊതു പ്രവർത്തനത്തിൽ മുഴുകാൻ അനുവദിച്ചു കൊണ്ട് കുടുംബഭാരം ഏറ്റെടുത്ത അമ്മിണിയമ്മയെയും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും.മാത്രമല്ല ആദർശത്തിൽ ഉറച്ച് നിന്ന് കൊണ്ട് കുടുംബ ജീവിതം കെട്ടിപ്പടുക്കുന്ന അനുഭവുമെല്ലാം കൊച്ചു കൊച്ച്‌ അനുഭവങ്ങളിൽ കൂടി ഗ്രന്ഥകർത്താവ് വിവരിക്കുന്നു.പാർട്ടിയിലും ഭരണത്തിലും കുടുംബത്തിലുമുണ്ടായ പ്രതിസന്ധികളെക്കുറിച്ചും എഴുതുന്നുണ്ട്.
1959 ൽ മന്ത്രി സഭ പിരിച്ച് വിട്ടതിന് ശേഷവും തിരുവനന്തപുരത്ത് താമസിക്കേണ്ടി വന്നു..പാർട്ടി നൽകുന്ന തുക കൊണ്ടാണ് ജീവിച്ചത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തമാശ രൂപത്തിൽ അമ്മിണിയമ്മ പറഞ്ഞത് പുസ്തകത്തിലുണ്ട്.പവനൻ്റെ ഭാര്യയോട് പറഞ്ഞത്രേ.പാർട്ടി ഓഫീസിൽ നിന്ന് വൗച്ചർ കിട്ടിയാൽ നേതാവിന് വൈകുന്നേരം ചായ കൊടുക്കാമെന്ന്.വായിച്ച് ചിരിക്കാമെങ്കിലും നമ്മുടെ ഉള്ളിലൊരു നൊമ്പരവുമുണ്ടാകും.
വീട് വെക്കാനുള്ള ലോണിന് അപേക്ഷിച്ചിരുന്നത് സ്ഥിര വരുമാനമില്ലാത്ത പൊതുപ്രവർത്തകൻ എങ്ങനെ തിരിച്ചടക്കും എന്ന ന്യായം പറഞ്ഞ് ജില്ലാ കളക്ടർ നിഷേധിച്ചതും മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോൾ ലോൺ തുകയുടെ അവസാന ഗഡു കളക്ടർ വീട്ടിൽ കൊണ്ടു കൊടുത്തതും മറ്റൊരുദാഹരണം.
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളാരും സജീവ രാഷ്ട്രീയത്തിലേക്ക് വന്നില്ല.നല്ല വിദ്യഭ്യാസം നേടിയ അവരൊക്കെ സ്വന്തം കഴിവ് കൊണ്ട് പല മേഖലകളിൽ തിളങ്ങുന്നത് കാണുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്.ആര്യാ അന്തർജനവുമായും പദ്‌മം ദാമോദരനും പാർവതീപവനനുമായും ഗൗരിയമ്മയുമായും രാധമ്മ തങ്കച്ചി സുഭദ്രാമ്മ തുടങ്ങിയവരുമായി അമ്മിണി അമ്മക്കുള്ള സൗഹൃദം പുസ്തകത്തിൽ പറയുന്നുണ്ട്.പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ തമ്മിലും ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.
ആദര്ശ ധീരതയും ലളിത ജീവിതവുമെല്ലാം കിട്ടാക്കനികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് പോലെയുള്ള പുസ്തകങ്ങൾ വലിയ ആശ്വാസമാണ്.ത്യാഗികളായ നേതാക്കളും കുടുംബാംഗങ്ങളും കെട്ടിപ്പടുത്തതാണ് ഇന്നത്തെ കേരളമെന്ന് ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.ഗ്രീൻ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.


Tuesday, April 28, 2020

5 എ എം ക്ലബ്ബ്

വ്യക്തിത്വ വികസന സെമിനാറുകളും ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായമാണിന്ന്.എന്തുകൊണ്ട് ജനങ്ങൾ വ്യക്തിത്വ സെമിനാറുകളിലും പുസ്തകങ്ങളിലും കൂടുതൽ ആകൃഷ്ടരാകുന്നു എന്ന് ചോദിച്ചാൽ കുറുക്കു വഴിയിലൂടെ കോടീശ്വരനാകുവാനും ജീവിത വിജയം നേടുവാനുമുള്ള മാർഗമായി ഈ പുസ്തകങ്ങളെ കാണുന്നതുകൊണ്ടാണ് എന്നാണ് ഉത്തരം.
വ്യക്തിത്വ വികസന സെമിനാറുകളിലും ഇത്തരം കുറുക്കു വഴികളാണ് പറയുന്നത്.വിഷ്വലൈസേഷൻ ,കോഗ്നിറ്റീവ് റീ സ്ട്രക്ച്ചറിങ് ,ധ്യാനം  തുടങ്ങിയ കുറുക്കു വഴികളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കോടീശ്വരന്മാരാകാമെന്നും അവർ വിശ്വസിപ്പിക്കുന്നു.സെമിനാറുകളിൽ ജനം തള്ളിക്കയറുന്നുണ്ടെങ്കിലും വ്യക്തിത്വ വികസന പുസ്തകങ്ങൾ ചൂടപ്പം പോലെ വിട്ടു പോകുന്നുവെങ്കിലും ക്ലാസെടുക്കുന്നവരും പുസ്തകം എഴുതുന്നവരുമല്ലാതെ മറ്റാരും കോടീശ്വരന്മാരാകുന്നില്ല എന്ന് കാണാൻ കഴിയുന്നതേയുള്ളൂ.
റോബിൻ ശർമ വ്യക്തിത്വ വികസന രംഗത്തെ പ്രശസ്തനാണ്.അമേരിക്കക്കാരനാണെങ്കിലും അദ്ദേഹത്തത്തിന്റെ അച്ഛൻ ഇന്ത്യക്കാരനായതിനാൽ പകുതി ഇന്ത്യക്കാരനാണെന്നും പറയാം.ശർമ്മയുടെ ആദ്യപുസ്തകം ദി മങ്ക് വൈക്കോ സോൾഡ് ഹിസ് ഫെരാരി ലോകപ്രശസ്തമാണ് .മലയാളത്തിലും ഇത് വിജയം സുനിശ്ചിതം എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പൊതുവെ പോസിറ്റീവ് സൈക്കോളജിയുടെ ഗവേഷണ ഫലങ്ങൾ കൂടി കണക്കിലെടുത്താണ് റോബിൻ ശർമ തന്റെ വ്യക്തിത്വ വികസന പുസ്തകങ്ങൾ എഴുതുന്നത്.അതുകൊണ്ടുതന്നെ വിജയത്തിലേക്ക് കുറുക്കു വഴികളൊന്നും അദ്ദേഹം മുന്നോട്ടു വെക്കുന്നില്ല.
5 എ എം ക്ലബ്ബ് എന്ന റോബിൻ ശർമയുടെ പുതിയ പുസ്തകവും ജീവിതചര്യയിൽ 66 ദിവസം കൊണ്ടുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ജീവിതത്തിനു തന്നെ മാറ്റങ്ങൾ ഉണ്ടാക്കാനല്ല മാർഗ്ഗങ്ങൾ വ്യക്തമാക്കുന്നു.അതിരാവിലെ അഞ്ച് മണിക്കുണർന്ന്  എക്സർസൈസ് ,ധ്യാനം,വായന തുടങ്ങി ചില ദൈനംദിന പ്രക്രിയകൾക്കായി രാവിലെ ഒരു മണിക്കൂർ മാറ്റിവെക്കുന്നതിലൂടെ ജീവിതത്തിലുണ്ടാക്കാൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.കൂടാതെ ജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും പ്രതിപാദിക്കുന്നു.
റോബിൻ ശർമയുടെ മറ്റു പുസ്തകങ്ങളെപ്പോലെതന്നെ രസകരമായി വായിച്ചുപോകാം.പൊതുവെ പ്രയോജനപ്രദമായ പുസ്തകം.ജയ്‌കോ പുബ്ലിഷേഴ്‌സാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

Tuesday, April 21, 2020

ഇന്ത്യാസ് റെയിൽവേ മാൻ .

ഇന്ത്യയുടെതന്നെ അഭിമാനമായ ഇ ശ്രീധരന്റെ ജീവചരിത്രമാണ് ഇന്ത്യാസ് റെയിൽവേ മാൻ .എഴുതിയത് രാജേന്ദ്ര സി അകലെക്കർ.ഇംഗ്ലീഷിലാണ് ഈ പുസ്തകം.
മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരന്റെ ജീവിതയാത്രയെക്കുറിച്ചുള്ള നല്ലൊരു വിവരണമാണ് ഈ പുസ്തകം.തീർച്ചയായും ഇ ശ്രീധരനെ അടുത്തറിയാനും അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാനാകുമെല്ലാം പുസ്തകം സഹായിക്കും.ഇ ശ്രീധരനെ മാറിനിന്ന് നോക്കിക്കണ്ട്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്.
പക്ഷെ ഒരു ആത്മ കഥ/ജീവചരിത്രം ആഹ്ലാദകരമായ ഒരനുഭവമാകുന്നത് പ്രസ്തുത വ്യക്തിയെ നമുക്ക് അടുത്തറിയാൻ ഗ്രന്ഥത്തിലൂടെ കഴിയുമ്പോളാണ്.ഒരാൾ ഇങ്ങനെയെല്ലാം പ്രവർത്തിച്ചു എന്ന് നമ്മൾ അറിയുമ്പോൾത്തന്നെ അദ്ദേഹം എന്തുകൊണ്ട് അങ്ങനെയെല്ലാം പ്രവർത്തിച്ചു എന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തെല്ലാം എന്നും തന്റെ പ്രവർത്തനങ്ങളെ അദ്ദേഹം എങ്ങനെ നോക്കിക്കാണുന്നു എന്നും അറിയാൻ വായനക്കാർക്ക് താത്പര്യം കാണും.അതുകൂടി നല്കുമ്പോഴേ ആ പുസ്തകം ലക്‌ഷ്യം കൈവരിക്കൂ.വർഗീസ് കുരിയന്റെ ഐ ടൂ ഹാഡ്  എ ഡ്രീം എന്ന പുസ്തകവും എ പി ജെ അബ്ദുള്കലാമിന്റെ അഗ്നിച്ചിറകുകളും നമ്മളെല്ലാം ഓർമ്മിക്കുന്നത് അതുകൊണ്ടാണ്.
ഇ ശ്രീധരന്റെ പ്രവർത്തങ്ങളെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നുണ്ട്.പക്ഷെ ശ്രീധരൻ എന്ന മനുഷ്യനെ മനസ്സിലാക്കാൻ അതുപോര.
ഇ ശ്രീധരനെപ്പോലെ ഒരു മഹാൻ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്.അദ്ദേഹത്തെ കുറിച്ച് കൂടുതൽ നമുക്ക് അറിയാൻ കഴിയുവിധം ഒരു ആത്മ കഥ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച് കൂടെ ?

Monday, April 20, 2020

ലൈൻ ഓഫ് കണ്ട്രോൾ

ലൈൻ ഓഫ് കണ്ട്രോൾ എന്ന പേര് കേൾക്കുമ്പോൾ ജമ്മു കശ്മീരിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയാണ് ഓർമ്മ വരുന്നത്.ഈ ലൈൻ ഓഫ് കണ്ട്രോൾ അത്രിക്രമിച്ച് പാകിസ്ഥാൻ കാശ്മീർ പിടിച്ചെടുക്കാൻ ഒരു ആക്രമണം നടത്തിയാലോ?മൈനാക് ധർ എഴുതിയ ലൈൻ ഓഫ് കണ്ട്രോൾ (എൽ ഓ സി ) എന്ന മിലിറ്ററി ത്രില്ലർ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ഒരു യുദ്ധത്തിന്റെ കഥപറയുന്നു.
സൗദി അറേബ്യ ഇസ്ലാമിക് തീവ്രവാദികൾ കീഴടക്കിയ ശേഷം അധികാരം പിടിച്ചെടുത്ത അമീറും പാകിസ്താനിലെ പട്ടാള ഭരണാധികാരിയും തമ്മിലുള്ള സഖ്യത്തെ തുടർന്ന് കാശ്മീർ ആക്രമിച്ച് പിടിച്ചെടുക്കാൻ അവർ തീരുമാനിയ്ക്കുന്നതാണ് ഇതിവൃത്തം.
ഇനിയൊരു ഇന്ത്യ പാകിസ്ഥാൻ യുദ്ധമുണ്ടായാൽ ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും നോവലിസ്റ്റ് കാര്യമായി ഗവേഷണം നടത്തിയിട്ടുണ്ട് എന്നതാണ് മറ്റു നോവലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഇതിൽ നായകനല്ല.നായകന്മാരേയുള്ളൂ.ബുദ്ധിജീവിയും പുസ്തകപ്രേമിയുമായ ഇന്ത്യയുടെ പ്രധാനമന്ത്രി വിവേക് ഖോസ്ല മുതൽ കര-നാവിക-വ്യോമ സേനകളിലെ ഓഫീസർമാർ വരെയും പാകിസ്ഥാൻ കര-നാവിക-വ്യോമ സേനകളിലെ ഓഫീസർമാരുമെല്ലാം നായകന്മാരാണ്.പാകിസ്താനിലെ മിടുക്കനായ ഇന്ത്യൻ ചാരനെയും നോവലിസ്റ്റ് ക്ലൈമാക്സിലേക്ക് ഒളിപ്പിച്ച് വെക്കുന്നുണ്ട്.പാകിസ്ഥാൻ പട്ടാള ഭരണാധികാരിയും സൗദി അറേബ്യ ഭരിക്കുന്ന അമീറുമാണ് വില്ലൻ എന്ന് പറയാം.
പ്രാഗൽഭ്യം കൊണ്ടും കുറച്ചോക്കെ ഭാഗ്യം കൊണ്ടും കാശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തുന്നു.അണ്വായുധത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള ഭയത്താൽ യുദ്ധത്തെ എതിർത്ത പാകിസ്ഥാൻ പട്ടാള മേധാവികൾ അധികാരം പിടിച്ചെടുക്കുകയും ഇന്ത്യ പ്രഖ്യാപിച്ച വെടി  നിർത്തൽ അംഗീകരിക്കുയും ചെയ്യുന്നു.അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയോ എന്ന ചോദ്യത്തിനുത്തരമാണ് നോവലിന്റെ ക്ലൈമാക്സ് ..
വായിക്കാൻ കൊള്ളാവുന്ന ഒരു പുസ്തകം.

Friday, April 17, 2020

എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ

ശാസ്ത്രജ്ഞന്മാരുടെ ജീവിതമെങ്ങനെയായിരിക്കും?ഇരുപത്തിനാല് മണിക്കൂറും പരീക്ഷണ ശാലകളിൽ കഴിയുന്ന മുരടന്മാരായ അരസികന്മാരായാണ് നമ്മൾ അവരെക്കാണുന്നത്.അതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ ഒന്നും നാം വായിക്കാറുമില്ല.വിക്രം സാരാഭായ് ഒന്നാംതരമായി വീണ വായിക്കുമായിരുന്നെന്നും ഐൻസ്റ്റീനും ഹോമി ജഹാംഗീർ ഭാഭയുമൊക്കെ നല്ല കലാകാരന്മാരായിരുന്നെന്നും എത്രപേർക്കറിയാം?
ശാസ്ത്രത്തോടുള്ള മുൻവിധി മാറുന്നതിന് ശാസ്ത്രജ്ഞന്മാരെക്കുറിച്ച് നാം കൂടുതൽ അറിയേണ്ടതായിട്ടുണ്ട്.അതിനാൽത്തന്നെ ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രവും മലയാളത്തിലേക്ക് കൂടുതലായി വരേണ്ടതുണ്ട്.
രണ്ടാം  ലോക മഹായുദ്ധ കാലത്ത് അണുബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട  ശാസ്ത്രജ്ഞന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് റോബർട്ട് ജംഗ്  എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ ദിവ്യസൂര്യ സഹ്രസ്യസ എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.അതിനു ശേഷം ശാസ്ത്രജ്ഞന്മാരെക്കുറിച്ച് രസകരമായ പുസ്തകങ്ങൾ അധികം മലയാളത്തിൽ വന്നിട്ടില്ല.
ജോർജ് വർഗീസ് എഴുതിയ എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ എന്ന പുസ്തകം കണ്ടപ്പോൾ പെട്ടെന്ന് ദിവി സൂര്യ സഹ്രസ്യയാണ് ഓർമ്മ വന്നത്.അതിൽ പ്രതിപാദിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സമകാലികനും സുഹൃത്തുമൊക്കെയായിരുന്നല്ലോ ഷ്രോഡിങ്ങർ.ഗ്രന്ഥകർത്താവായ ജോർജ് വർഗീസ് ഭൗതിക ശാസ്ത്ര പ്രൊഫെസ്സറായത് മൂലം ക്വാണ്ടം സിദ്ധാന്തത്തെയും അതിനെത്തുടർന്ന് ഭൗതിക ശാസ്ത്രത്തിലുണ്ടായ ഭൂമികുലുക്കത്തേയും വിശദമായി പ്രതിപാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഷ്രോഡിങ്ങറിന്റെ ജീവിത കഥ രസകരമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ഭൗഅതികാ ശാസ്ത്രത്തിൽ പൊളിച്ചെഴുത്തിന്റെ കാലമായിരുന്നു.ക്വാണ്ടം ഭൗതികവും റിലേറ്റിവിറ്റി തിയറിയും ആധിപത്യം സ്ഥാപിച്ച് തുടങ്ങിയിരുന്നു.യൂറോപ്പിലാകെ ഭൗതിക ശാസ്ത്രത്തിൽ ഉണർവുണ്ടായി.ലോകത്തെ മികച്ച തലച്ചോറുകൾ ഭൗതിക ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു.
വിയന്നയിൽ ജനിച്ച ഷ്രോഡിഗർ വിയന്നയിലെ ഫിസിക്സ് ഇൻസ്റ്റിട്യൂട്ടിലാണ് ആദ്യമായി നിയമിതനാകുന്നത്.പിന്നീട്‌ സൂറിച്ചിലേക്കും തിരികെ ബർലിനിലേക്കുമെല്ലാം എത്തിയെങ്കിലും നാസികളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണം ഡബ്ലിനിൽ ജോളി സ്വീകരിക്കുകയായിരുന്നു.ഇതിനിടെ ഭൗതിക ശാസ്ത്രത്തിലെ നോബൽ പ്രൈസും ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തിരികെ വിയന്നയിലെത്തിയ ഷ്രോഡിങ്ങർ അവിടെത്തന്നെയാണ് മരിച്ചതും.
ഷ്രോഡിംഗറിന്റെ ജീവിതം രസകരമായി പറഞ്ഞു പോകുന്നതിനിടയിൽ ജോർജ് വർഗീസ് പലപ്പോഴും തന്റെ ഇഷ്ട വിഷയമായ സൈദ്ധാന്തിക ഭൗതികത്തിലേക്കും മറ്റു ശാസ്ത്രജ്ഞന്മാരിലേക്കും അവരുടെ പരീക്ഷണങ്ങളിലേക്കുമെല്ലാം തിരിഞ്ഞു പോകുന്നുണ്ട്.വിജ്ഞാന പ്രദമാണെങ്കിലും പുസ്‌കത്തിന്റെ ഏകാഗ്രത പലപ്പോഴും നഷ്ടപ്പെടാൻ ഇതിടയാക്കുന്നു.ഐൻസ്റ്റീനും നീൽസ് ബോറും തമ്മിലുള്ള സൈദ്ധാന്തിക ഗ്രൂപ്പിസവും ഷ്രോഡിങ്ങർ ഐൻസ്റ്റീന്റെ ഭാഗത്തും ഹൈസൻബെർഗ് ബോറിന്റെ ഭാഗത്തും നിന്നും നടത്തിയ സൈദ്ധാന്തിക യുദ്ധങ്ങളെപ്പറ്റിയും പ്രദിപാദിച്ചിട്ടുള്ളത് പുതിയ അറിവ് നൽകുന്നു.വലിയ ശാസ്ത്രഞ്ജന്മാരാണെങ്കിലും അവരെല്ലാം നമ്മെപ്പോലെ സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളുമുള്ളവരാണെന്ന അറിവ് രസകരമായിത്തോന്നി.
ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകം വളരെ രസകരമായി വായിച്ച് പോകാവുന്ന ഒന്നാണ്.ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രകാരന്മാരെക്കുറിച്ചും മലയാളത്തിൽ പുസ്തകങ്ങൾ ഉണ്ടാകുന്നത് ഒരു ശാസ്ത്ര സംസ്കാരം കേരളത്തിൽ വളർത്തിയെടുക്കുന്നതിന് ഉപകരിക്കും.

Thursday, April 16, 2020

ദി ഗേൾ ഇൻ റൂം 105

ചേതൻ  ഭാഗത്ത് അറിയപ്പെടുന്ന ഇന്ത്യൻ ഇംഗ്ലീഷ്  നോവലിസ്റ്റാണ്.ഫൈവ് പോയിന്റ് സം വൺ തുടങ്ങിയ നോവലുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.വിജയ് അഭിനയിച്ച നൻപൻ എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമ ഇദ്ദേഹത്തിന്റെ ഫൈവ് പോയിന്റ് സം വൺ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.ഈ നോവലും ടു സ്റ്റേറ്റ്സ് തുടങ്ങിയ നോവലുകളും ഹിന്ദിയിലും സിനിമയാക്കിയിട്ടുണ്ട്.
മലയാളത്തിൽ പദ്മരാജൻ സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമക്ക് ആധാരമായ നോവൽ എഴുതിയ കെ കെ സുധാകരനെയാണ് ചേതൻ ഭഗത്ത് ഓർമിപ്പിക്കുന്നത്.കെ കെ സുധാകരൻ ചേതൻ ഭഗത്തിനേക്കാൾ മുമ്പ് എഴുതിത്തുടങ്ങിയതാണ്.മലയാളത്തിൽ ഏറെ വായനക്കാരുമുണ്ട്.രണ്ടു പേരുടെയും ഭാഷ മനോഹരമാണ്.ആഹാരത്തിന്റെ രുചി സ്ഥലങ്ങളുടെ മനോഹാരിത എന്നിവയൊക്കെ മനസ്സിൽ തട്ടുംവിധം എഴുതാൻ രണ്ടുപേർക്കും അറിയാം.പുരുഷന്റെ അപകർഷതാ ബോധം,സുന്ദരിയായ സ്ത്രീയോടും തിരികെയുമുള്ള ആരാധനയും പ്രേമവും തുടങ്ങിയവയൊക്കെ വർണിച്ച് ഇതെന്റെ കഥയല്ലേ,ഇതെനിക്കും സംഭവിച്ചെങ്കിൽ എന്നൊക്കെ വായനക്കാരെ മോഹിപ്പിക്കുന്നതിൽ രണ്ടുപേരും മുന്നിലാണ്.രണ്ടു പേരും ചേരുവകളിൽ വലിയ മാറ്റമൊന്നും വരുത്താതെ തുടർച്ചയായി നോവലുകൾ എഴുതി വിടുന്നുമുണ്ട്.പിന്നെ ചേതൻ ഭഗത്ത് ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ട് കൂടുതൽ പ്രശസ്തനായി ,സുധാകരൻ മലയാളത്തിൽ മാത്രം എഴുതുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രശസ്തി കേരളത്തിലൊതുങ്ങി എന്നേയുള്ളൂ.
ചേതൻ ഭാഗത്തിന്റെ പുതിയ പുസ്തകം ദി ഗേൾ ഇൻ റൂം 105 എന്ന നോവൽ വായിച്ച് കഴിഞ്ഞപ്പോഴാണ് ഇതെഴുതണമെന്ന് തോന്നിയത്.സ്ഥിരം പച്ചക്കറികൾ മാത്രം ഉപയോഗിച്ച് മസാലയുടെ അളവിൽ മാത്രം മാറ്റം വരുത്തി ഒരു കറി  കൂടിയുണ്ടാക്കാനുള്ള ശ്രമമാണ് ചേതൻ ഭഗത്ത് നടത്തുന്നത്.
പതിവുപോലെ ഈ നോവലിന്റെ പശ്ചാത്തലവും ഐ ഐ റ്റി  തന്നെയാണ്.നായകൻ പതിവ് പോലെ ഐ ഐ യിൽ നിന്ന് പഠിച്ചിറങ്ങിയ ഉയരങ്ങളിലെത്താൻ കഴിയാതെ പോയായാളും ഐ ഐ ടിയുടെ ഹോസ്റ്റലുകളിലൊന്നിൽ നടന്ന ഒരു പെൺകുട്ടിയുടെ മരണവും അത്തിനെത്തുടർന്നുള്ള അന്വേഷണവുമൊക്കെയാണ് വിഷയം.വിഷയത്തിലും കെ കെ സുധാകരനെ ഓർമ്മ വരുന്നു.അദ്ദേഹത്തിന്റെ ഒരു നോവൽ നീയെത്ര ധന്യ എന്ന പേരിൽ സിനിമയാക്കിയിരുന്നു.നോവലിന്റെ പേര് മറന്നുപോയി.അതിലും ഒരു പെൺകുട്ടിയുടെ മരണവും തുടർന്നുള്ള ഓർമകളുമൊക്കെയാണ് വിഷയം.
പെൺകുട്ടിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ തുടങ്ങിയുള്ള അന്വേഷണങ്ങൾക്കും അന്തിമ കണ്ടെത്തലിനുമൊന്നും തീരെ പുതുമയില്ല.പിന്നെ എന്ത് കൊണ്ട് ഈ പുസ്തകം മുഴുവനും വായിച്ചു എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളിലുള്ള അപകർഷതാ ബോധത്തെ വകവെക്കാതെ നമുക്ക് അപ്രാപ്യമെന്ന് തോന്നുന്ന ഒരു സുന്ദരി പ്രേമിക്കുന്നതുമൊക്കെ വായിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്.പോരാത്തതിന് നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് ഭാഷയും.ഇതുപോലെ ഇംഗ്ലീഷിൽ എഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിപ്പിക്കുന്ന ഇംഗ്ലീഷ്..ചേതൻ ഭാഗത്തിന്റെ തന്നെ ഹാഫ് ഗേൾ ഫ്രണ്ട് എന്ന പുസ്തകത്തിലെ ബീഹാരിയായ നായകൻ ഇംഗ്ലീഷ് നന്നാവാൻ വായിക്കുന്നത് ചേതൻ  ഭഗത്തിന്റെ നോവലുകളാണ്.
യാത്രക്കിടയിലും കോവിഡിന് ഇടയിലുമൊക്കെ വായിക്കാൻ പറ്റിയ പുസ്തകം.വെറുതെയിരിക്കുകയാണെങ്കിൽ  വായിച്ചോളൂ.മലയാള പത്രങ്ങളേക്കാളും  ടി വി ചർച്ചകളെക്കാളും  ഭേദമാണത്.

Wednesday, April 15, 2020

മനസ്സ് പറയുന്നത്

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ പ്രശസ്തയാണ് പ്രീതീഷേണായ്‌ .ഇതിനകം പതിനൊന്ന് നോവലുകൾ എഴുതിക്കഴിഞ്ഞു.ഇതിൽ രണ്ട് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു.സീക്രട്ട് വിഷ് ലിസ്റ്റ് എന്ന നോവലിന്റെ മലയാള പരിഭാഷയായ മനസ്സ് പറയുന്നത് എന്ന പുസ്തകവും വായനക്കാരെ പിടിച്ചിരുത്തുന്നതാണ്.
വിവാഹിതയായ സ്ത്രീക്ക് മറ്റ് പുരുഷന്മാരോട് ഇഷ്ടം തോന്നുന്നതും അത് ശാരീരിക ബന്ധത്തിലെത്തുന്നതുമെല്ലാം മലയാളം സിനിമകളിലും നോവലുകളിലും ധാരാളം പ്രതിപാദിച്ചിട്ടുണ്ട്.ഭർത്താവിന്റെ മദ്യപാനം,പരസ്ത്രീഗമനം ,പണത്തോടുള്ള അത്യാർത്തി തുടങ്ങി ധാരാളം ന്യായീകരണങ്ങൾ അതിനൊക്കെ നിരത്തിയാണ് ഐ വിഷയം കൈകാര്യം ചെയ്യുന്നത്.എന്നാൽ മദ്യപാനമോ പുകവലിയോ മറ്റു സുഹൃത്തുക്കളുമായി കറങ്ങി നേതാക്കളോ ഒന്നുമില്ലാത്ത മലയാളികളുടെ മാതൃക പുരുഷോത്തമനായ ഒരു ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനോടൊപ്പം ശരീരവും മനസ്സും പങ്കുവെയ്ക്കുന്ന ഒരു സാധാരണ കുടുംബിനിയെയാണ് പ്രീതീഷേണായ്‌ അവതരിപ്പിക്കുന്നത്.ഇത് നോവലിന്റെ കഥയല്ല.പശ്ചാത്തലം മാത്രമാണ്.
പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ഇഷ്ടങ്ങളും മോഹങ്ങളുമുണ്ടെന്നും സാമ്പത്തിക സുരക്ഷിതത്വവും മിടുക്കന്മാരായ മക്കളുമുണ്ടായാലും ഇഷ്ടങ്ങൾക്ക് പകരമാകില്ല എന്നുമാണ് നോവൽ പറയാൻ ശ്രമിക്കുന്നത്.പരിഭാഷയിലും നഷ്ടപ്പെടാത്ത ഒഴുക്കും ആർജ്ജവവും നോവലിന്റെ ഭാഷക്കുണ്ട്.ഇപ്പോഴത്തെ പല പരിഭാഷകളെയും പോലെ ക്ലിഷ്ടമായ ഭാഷയല്ല വിവർത്തക ഉപയോഗിച്ചിട്ടുള്ളതും.തുടക്കം മുതൽ ആകാക്ഷയും ഭാഷയുടെ ഒഴുക്കും  നില നിർത്താനും എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
തകഴിയുടെയും സി രാധാകൃഷ്ണന്റെയും ഉണ്ണികൃഷ്ണൻ തിരുവഴിയോടിന്റെയും പുസ്തകങ്ങൾ വായിക്കുന്ന ഗൗരവത്തോടെ വായിക്കേണ്ട ഒന്നല്ല  ഈ പുസ്തകം.ഇ ഹരികുമാറിന്റെ ചെറുകഥകളെപ്പോലെ ആത്മാവിനെ കൊളുത്തി വലിക്കുന്ന അനുഭവവും ഈ പുസ്തകത്തിൽ നിന്ന് ലഭിക്കില്ല.
ആസ്വദിച്ച് വായിക്കാനും കുറച്ചൊക്കെ ചിന്തിപ്പിക്കാനും ഈ പുസ്തകത്തിന് കഴിയും.അത്രമാത്രം.