Showing posts with label പുസ്തക പരിചയം. Show all posts
Showing posts with label പുസ്തക പരിചയം. Show all posts

Thursday, May 13, 2021

മുകിലൻ

 


തിരുവിതാംകൂറിന്റെ ചരിത്രത്തെ ആസ്പദമാക്കി വളരെക്കുറച്ച് നോവലുകളേ വന്നിട്ടുള്ളൂ.അതിൽ പ്രമുഖം സി വി രാമൻപിള്ള രചിച്ച മാർത്താണ്ഡവർമ്മ,ധർമരാജ,രാമരാജ ബഹാദൂർ എന്ന നോവൽ ത്രയങ്ങളാണ്.സി വി യുടെ പ്രതിഭക്കുമുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമാകാത്തത് കൊണ്ടാണ് തെക്കൻ തിരുവിതാംകൂറിൽ നിന്നും നല്ല രചയിതാക്കൾ ഉണ്ടാകാത്തതെന്ന് എസ് വി വേണുഗോപൻനായർ നിരീക്ഷിച്ചിട്ടുണ്ട്.

 

തിരുവിതാകൂർ ചരിത്രത്തെ ആധാരമാക്കി വൈക്കം ചന്ദ്രശേഖരൻ നായരുടെ വേണാട്ടമ്മ,വൈക്കത്തിന്റെ തന്നെ സ്വാതിതിരുനാൾ,രമേശൻ നായരുടെ വലിയ ദിവാൻജി,തോപ്പിൽ രാമചന്ദ്രൻ നായർ മാർത്താണ്ഡ വർമയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നോവൽ എന്നീ നോവലുകളാണ് മലയാളത്തിലുള്ളത്.ഇതിൽ തന്നെ വൈക്കം ചന്ദ്രശേഖരൻ നായർ വത്സല എം എ എന്ന തൂലികാ നാമത്തിൽ കുങ്കുമം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച സ്വാതിതിരുനാളാണ് കൂടുതൽ പ്രശസ്തമായത്.

മുകിലന്റെ വേണാട് അക്രമണത്തെക്കുറിച്ച് കാര്യമായ ചരിത്ര പഠനങ്ങളൊന്നും നടന്നിട്ടില്ല.എന്നാൽ മുകിലൻ പട തിരുവനന്തപുരം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ ഇടവാ കാപ്പിൽ പ്രദേശങ്ങളിൽപോലും പുരാവൃത്തത്തിന്റെ ഭാഗവുമാണ്.മുകിലന്റെ അക്രമണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളേയും ചരിത്ര രേഖകളെയും ആസ്പദമാക്കി ദീപു രചിച്ച നോവലാണ് മുകിലൻ .

 

ഔറഗസീബിന്റെ സേനാനായകനായ മുകിലൻ ആക്രമിച്ചു മുന്നേറിയ രാജ്യങ്ങളിൽനിന്നും കൈക്കലാക്കിയ അളവറ്റ സ്വത്തുക്കളുമായി വേണാട് ആക്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.തീരദേശം കൈയടക്കാനാരംഭിച്ച ബ്രിട്ടീഷുകാരെ ഇന്ത്യയുടെ ദക്ഷിണമുനമ്പിൽ നിന്നോടിക്കുക എന്ന ഔറംഗസിബ് ഏൽപ്പിച്ച ദൗത്യവുമായാണ് മുകിലൻ വേണാട്ടെത്തിയത്.വേണാടിന്റെ ഭാഗത്തുനിന്ന് എതിർപ്പൊന്നുംനേരിടാതെ മൂന്നു വര്ഷം മുകിലൻ വേണാട് ഭരിച്ചു.

 

 

അന്നത്തെ വേണാട് ഭരണാധികാരിയായിരുന്ന ഉമയമ്മറാണി നെടുമങ്ങാട് കൊട്ടാരത്തിലേക്കൊതുങ്ങി.അധികാരം നഷ്ടപ്പെട്ട റാണി സഹായത്തിനായി കോട്ടയം (കണ്ണൂർ )കേരളവർമയെ വരുത്തുന്നു.അതി സമർഥമായി സംഘടിപ്പിച്ച ഒളിപ്പോരിലൂടെയും നേരിട്ടുള്ള യുദ്ധത്തിലൂടെയും മുകിലനെ വേണാട്ടിൽ നിന്ന് തുരത്തുകയും തിരുവട്ടാർ ക്ഷേത്രത്തിൽ വെച്ച് നടന്ന അന്തിമ പോരാട്ടത്തിൽ കടന്നൽ കൂട് ഇളകി കുത്തേറ്റ് മുകിലനും ബാക്കിയുള്ള സേനയും മരിക്കുകയായിരുന്നു.

 

മാർത്താണ്ഡ വർമയുടെ ഭരണ കാലത്ത് കൊച്ചി രാജ്യത്തിന്റെ അതിർത്തിയോളമുള്ള ചെറുകിട രാജ്യങ്ങളെല്ലാം പിടിച്ചെടുത്ത് തിരുവിതാംകൂറായി വികസിപ്പിച്ചു .വേണാടും മാർത്താണ്ഡവർമ പിടിച്ചെടുത്ത ചെറുകിട രാജ്യങ്ങളുമെല്ലാം വലിയ വരുമാനമില്ലാത്തവയായിരുന്നു.പക്ഷെ തിരുവിതാംകൂറിലെ നശിച്ചു കിടന്ന പദ്മനാഭസ്വാമിക്ഷേത്രം വലിയ ക്ഷേത്രമായി പുനർ നിർമ്മിക്കാനും വലിയ മൂന്ന് അണക്കെട്ടുകൾ നിര്മിക്കാനുമുള്ള വരുമാനം എവിടെനിന്നായിരുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്.മുകിലൻ വിവിധ രാജ്യങ്ങൾ ആക്രമിച്ച് കൊണ്ട് വന്ന അളവറ്റ ധനം വേണാട്ടിൽ പല സ്ഥലത്തായി ഒളിച്ചു വെച്ചിരുന്നത് കണ്ടെത്തത്തി ക്ഷേത്ര നിർമ്മാണത്തിനും അണക്കെട്ട് നിര്മാണത്തിനുപയോഗിച്ചത്തിന്റെ ബാക്കി പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളിൽ സൂക്ഷിച്ചു എന്നാണ് നോവലിൽ പറയുന്നത്.

 

നോവൽ തികച്ചും ഭാവനാ സൃഷ്ടിയാണെന്നാണ് നോവലിസ്റ്റ് പറയുന്നത്.എന്റെ കുട്ടിക്കാലത്ത് മുകിലമ്പടയെക്കുറിച്ച് കേട്ട പല കഥകളും ഈ നോവലിലും കടന്നു വരുന്നുണ്ട്.തിരുവിതാംകൂറിൽ പല പടയോട്ടങ്ങളും നടന്നിട്ടുണ്ടെങ്കിലും പുരാവൃത്തങ്ങളിൽ സജീവമായി നിൽക്കുന്നത് മുകിലൻ  പടയും എട്ടു വീട്ടിൽ പിള്ളമാരെയും മാർത്താണ്ഡ വർമയേയും കുറിച്ചുള്ള കഥകളുമാണ്.പഴശ്ശി രാജ സിനിമയിൽ ഒ എൻ വി എഴുതിയ ഗാനത്തിലും ഒരു വരി "അവരിവിടെ തേൻകടന്നൽ കൂടു തകർത്തു "എന്നായിരുന്നു.മുകിലനെ തോൽപ്പിച്ച കേരളം വർമ്മ, കേരളവർമ പഴശ്ശി രാജയുടെ അമ്മാവനായിരുന്നു എന്നതും ഗാനത്തിലെ വരികൾക്ക് കാരണമായേക്കാം.എന്നിരുന്നാലും കൊല്ലം ചവറ സ്വദേശിയായ കവിയെയും ഈ കഥകൾ എത്ര സ്വാധീനിച്ചിരുന്നെന്ന് വരികളിൽ നിന്ന് മനസിലാകും.

 

കുട്ടിക്കാലം മുതൽ മുകിലമ്പടയെക്കുറിച്ച് കഥകൾ കേട്ട് വളർന്ന ഒരാളെന്ന നിലയിൽ മുകിലമ്പടയെക്കുറിച്ചും കടന്നൽകൂട് ഇളക്കിവിട്ട് മുകിലൻ പടയെ ഓടിച്ച കഥകളേയും ആസ്പദമാക്കി ഒരുനോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഞാൻ കേട്ട് മുത്തശ്ശി കഥകളിൽ തിരുവട്ടാർ ആദികേശവ ക്ഷേത്രം ആക്രമിച്ച് വടക്ക് വർക്കല കാപ്പിൽ ദേശം വരെയെത്തിയ മുകിലൻ പടയെ കാപ്പിൽ ക്ഷേത്രത്തിന് സമീപം വച്ച് കടന്നൽകൂട് ഇളക്കിവിട്ട് ഓടിച്ചതെന്നായിരുന്നു.പക്ഷേ ചരിത്രപരമായ ഒരു തെളിവും മുകിലമ്പടയെക്കുറിച്ച് കണ്ടെത്താനായില്ല.

മുകിലൻ എന്ന നോവലിലെ സിദ്ധാർഥൻ എന്ന നായകൻ ഒരു ചരിത്ര ഗവേഷകനാണ് .നോവലിലെ പ്രതിപാദന രീതിയും യുക്തി ഭദ്രമായ വ്യാഖ്യാനങ്ങളും കാണിക്കുന്നത്ചരിത്രവുമായി ഇതിവൃത്തം ബന്ധപ്പെട്ടിരിക്കുന്നതായാണ്.ആകാംക്ഷാഭരിതനായി ഒറ്റയിരിപ്പിലിരുന്നാണ് ഈ നോവൽ ഞാൻ വായിച്ച് തീർത്തത്. ഡി സി ബുക്സ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, April 17, 2021

പച്ച മഞ്ഞ ചുവപ്പ് ടി ഡി രാമകൃഷ്ണൻ

 പച്ച മഞ്ഞ ചുവപ്പ്

ടി ഡി രാമകൃഷ്ണൻ

പൊതുവേ നമുക്ക് അപരിചിതമായ മേഖലകളെ പശ്ചാത്തലമാക്കിയുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്.സി രാധാകൃഷ്ണൻ ശാസ്ത്രജ്ഞന്മാരുടെ ലോകം പശ്ചാത്തലമാക്കിയെഴുതിയ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ,സ്പന്ദമാപിനികളേ നന്ദി,കോർപ്പറേറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം തന്നെയെഴുതിയ എവിടെ എല്ലാവർക്കും സുഖം തന്നെ,കെ എൽ മോഹന വർമ്മ വിവിധ മേഖലകളെ പശ്ചാത്തലമാക്കിയെഴുതിയ ഓഹരി,ക്രിക്കറ്റ്,സിനിമാ സിനിമ,നീതി തുടങ്ങിയ നോവലുകളാണ് ഇതിന് അപവാദം.മറ്റുള്ള മലയാളം നോവലുകളിലും വിവിധ പശ്ചാത്തലത്തിലുള്ളവർ മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും പശ്ചാത്തലത്തെക്കാൾ മാനസിക വ്യാപാരങ്ങൾക്കാണ് ഇതിലൊക്കെ പ്രാധാന്യം നൽകുന്നത്.

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ ടി ഡി രാമകൃഷ്ണനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടയാവശ്യമില്ല. അദ്ദേഹത്തിന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവൽ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇന്ത്യൻ റെയിൽവേ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ്.അദ്ദേഹത്തിന്റെ റെയിൽവേ ജീവിതകാലത്ത് ആർജിച്ച അനുഭവങ്ങൾ ഈ നോവലിനെ മിഴിവുറ്റതാക്കാൻ സഹായകമായിട്ടുണ്ട്.കഥാപാത്രങ്ങളുടെ അനുഭവങ്ങൾക്ക് നോവലിസ്റ്റിന്റെ ജീവിതാനുഭവങ്ങളുമായുള്ള ബന്ധത്തിന്റെ സാക്ഷി സഫാരി ടി വി യിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന അദ്ദേഹത്തിന്റെ തന്നെ അഭിമുഖ സംഭാഷണങ്ങൾ തന്നെ.ടി ഡി രാമകൃഷ്ണൻ എന്ന വ്യക്തി വിവിധ കഥാപത്രങ്ങളിലായി പരകായ പ്രവേശനം നടത്തിയിരിക്കുകയാണ് പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിൽ.

1995 മെയ് 14 ന് തമിഴ്‌നാട്ടിലെ ഡാനിഷ്‌പെട്ട് ലോക്കൂർ സെക്ഷനിൽ നടന്ന ഒരു തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്.വർഷങ്ങൾക്ക് ശേഷം കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജ്വാല അന്ന തോമസ് എന്ന പത്രപ്രവർത്തക തീവണ്ടിയപകടങ്ങളുടെ കരണങ്ങളെക്കുറിച്ചുള്ള ഒരു പത്ര റിപ്പോർട്ട് തയ്യാറാക്കുന്നതിന് പാലക്കാട് അസിസ്റ്റൻറ് ഓപ്പറേഷൻ മനേജർ അരവിന്ദിന്റെ സമീപിക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.
അവരുടെ അന്വേഷണം അപകടത്തിന് കാരണക്കാരാണെന്ന് കുറ്റം ചാർത്തപ്പെട്ട് സസ്പെന്ഷനിലായതിനെത്തുടർന്ന് ആത്മഹത്യാ ചെയ്ത ഡാനിഷ്‌പെട്ട് സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനിലേക്കും നീളുന്നു.അതിനായി രാമചന്ദ്രന്റെ സുഹൃത്ത് കൂടിയായ റിട്ടയേർഡ് കൺട്രോളർ സുരേഷ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടുന്നു.

മരണമടഞ്ഞ രാമചന്ദ്രന്റെ ജീവിതത്തിലൂടെ വിവിധതലങ്ങളിലുള്ള തൊഴിലാളികളുടെ ജീവിതവും റെയിൽവേ നേരിടുന്ന വെല്ലുവിളികളും വരച്ചുകാണിക്കുകയാണ് നോവലിലൂടെ.റയിൽവെയുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന കാര്യങ്ങളിലേക്കും കടന്നുപോകുന്നുണ്ട്.റെയിൽവേ അപകടങ്ങൾ വെറും അപകടങ്ങളാണോ ബഹുരാഷ്ട്ര കുത്തകൾക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ കൂട്ടക്കൊലകളാണോ എന്നും നമുക്ക് സംശയം തോന്നും.റെയിൽവേ കേന്ദ്രീകരിച്ച് നടക്കുന്ന വാൻ അഴിമതികളെയും യാത്രക്കാരുടെ സുറാഖയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് അഴിമതി വളരുന്നതുമെല്ലാം കഥയുടെ ഒഴുക്കിന് വിഘാതം സൃഷ്ടിക്കാതെ ടി ഡി വരച്ചു കാട്ടുന്നു.

ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ത്രില്ലിൽ ഈ നോവൽ വായിച്ച് പോകാം .നോവലിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.ട്രേഡ് യൂണിയനുകൾ എങ്ങനെ സ്ഥാപിത താത്പര്യങ്ങൾക്ക് കൂട് നിൽക്കുന്നുവെന്നും നേരെ ചൊവ്വേ കാര്യനഗൽ നീങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും എങ്ങനെ നിശ്ശബ്ദരാകേണ്ടിവരുന്നുവെന്നുംനോവൽ ചൂണ്ടിക്കാണിക്കുന്നു.സഖാവ് അനന്തൻ നമ്പ്യാർ രാമചന്ദ്രനെ ഉപദേശിക്കുന്നത് റയിൽവെയുടെ പുരോഗതിക്കു വേണ്ടി നയപരമായ നിർദേശങ്ങൾ നൽകുന്ന റയിൽവെയുടെ ചട്ടുകമാകാതെ അടിത്തട്ടിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾ നേടുകയുമാണ് വേണ്ടതെന്നാണ്.രാമചന്ദ്രൻ അതനുസരിച്ച് പ്രവർത്തിക്കുന്നുമുണ്ട്.
ഇത് നോവലിസ്റ്റും എത്തിച്ചേർന്ന നിഗമനമാണോ എന്നറിയില്ല.പക്ഷെ നയപരമായ തീരുമാനങ്ങൾ ഭരണ വർഗ്ഗത്തിന് വിട്ടുകൊടുത്ത് തീർത്തും അവകാശങ്ങൾക്ക് മാത്രമായി ജീവിക്കുകയാണോ തൊഴിലാളിയുടെ കടമ എന്ന സംശയം ഉയർന്നു വരുന്നു. തന്നെ യൂണിയനുകൾ പ്രൊമോഷനും ശമ്പള വർദ്ധനവിനും ഉള്ളതാണെന്നും ശക്തരായിട്ടുള്ള അഴിമതിക്കാരെ വെറുപ്പിക്കാതെ പോകുന്നതാണ് നല്ലതെന്നും ഇടതു യൂനിയൻ നേതാവ് രാമചന്ദ്രനോട് പറയുന്നതായും നോവലിലുണ്ട്.

ടി ഡി രാമകൃഷ്ണനോട് ഭാഷയും കഥപറയാനുള്ള കഴിവും അദ്ദേഹത്തിന്റെ റെയിൽവേ അനുഭവങ്ങളോടൊപ്പം പുവപ്പ് പച്ച മഞ്ഞ ഹൃദ്യമായ ഒരനുഭവമമാക്കിത്തീർക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.കൊറോണ കാലത്ത് ജീവിതത്തിൽ ശുഭ പ്രതീക്ഷയുണ്ടാകുന്നത് നല്ലതു തന്നെ.പക്ഷെ നോവൽ ശുഭപര്യവസാനിയാക്കി തീർക്കണമെന്ന് നോവലിസ്റ്റിന് നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നി.അവസാനം എല്ലാം ശുഭം എന്നമട്ടിൽ നോവൽ അവസാനിച്ചു.പക്ഷെ നോവലിൽ വിവരിച്ച വസ്തുക്കളെക്കുറിച്ച് ആലോചിക്കുമ്പോൾ വായനക്കാർക്ക് കാര്യങ്ങളിൽ അത്ര ശുഭ പ്രതീക്ഷ തോന്നുന്നില്ല.

Sunday, January 17, 2021

സ്‌മൃതിപർവ്വം ഡോ .പി കെ വാര്യർ

 


മഹത്വമുള്ളവർ ജീവിച്ചിരിക്കുമ്പോൾ നമ്മൾ തിരിച്ചറിയ്യാറില്ല.വളരെക്കാലം കഴിഞ്ഞ് അവർ മഹാന്മാരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും അവരെ നമുക്ക് കാണാൻ കഴിയാത്ത അകലങ്ങളിലേക്ക് പോയിരിക്കും.ഊതിപ്പെരുപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് വാഴ്ത്തുപാട്ടുകൾ പാടിനടക്കുന്നതിനിടയിൽ മഹാന്മാരെ തിരിച്ചറിയാൻ നമുക്ക് കഴിയാറില്ല.

പദ്മഭൂഷൺ ഡോക്ടർ  പി കെ വാരിയർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം ജീവിക്കുന്ന നാട്ടിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.അകലെ നിന്നുള്ള കാഴ്ചകളിൽ അവരെ രൂപപ്പെടുത്തിയ സാഹചര്യത്തെയും ചിന്താ രീതികളെയും കണ്ടറിയാൻ പ്രയാസമാണ്.ആത്മ കഥകൾ മഹനീയ വ്യക്തിത്വങ്ങളെ അടുത്ത് നിന്ന് കാണാൻ നമ്മെ സഹായിക്കുന്നു.

ഡോ .പി കെ വാരിയർ എഴുതിയ സ്‌മൃതിപർവ്വം വെറുമൊരാത്മകഥയല്ല.കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ വളർച്ചയുടെ കഥ,മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന  ഗ്രാമത്തിന്റെ ചരിത്രം ,ഇന്ത്യയിലെ ആയുർവേദത്തിന്റെ വളർച്ച,ആയുർവേദ ഗവേഷണത്തിന്റെ ചരിത്രം,മലബാറിലെ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആദ്യനാളുകൾ,കേരളീയ കലകളുടെ നവോദ്ധാനം തുടങ്ങിയ വിവരങ്ങളുൾക്കൊള്ളുന്ന ഒരു വിജ്ഞാന കോശം തന്നെയാണിത്.കൂടാതെ ആയുര്വേദത്തെയും വികസനത്തെയും ജീവിതത്തെയും ഡോ വാരിയരുടെ വീക്ഷണത്തിലൂടെ നമുക്ക് കാണാനും കഴിയും.

സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ പൊതുപ്രവർത്തനത്തിലേർപ്പെട്ടവർ സ്വന്തം കാര്യങ്ങൾ പറയാൻ പൊതുവെ മടിയുള്ളവരായിരുന്നു.ഇ എം എസിന്റെ ആത്മകഥയിൽ വ്യക്തി വിശേഷങ്ങളേക്കാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രമാണ് മുന്നിട്ടുനിൽക്കുന്നത്.എം ന്റെയും പുതുപ്പള്ളി രാഘവന്റെയും കെ സി ജോർജിന്റെയും ആത്മകഥകളിലും ആത്മാംശം കുറവാണ്.സി അച്യുത മേനോനും കെ ദാമോദരനുമൊക്കെ ആത്മകഥ എഴുതാൻ തന്നെ വിസമ്മതിച്ചവരാണ്.പി കെ വാരിയരുടെ സ്‌മൃതിപർവവും ഈ ജനുസിൽപ്പെടുന്ന കൃതിയാണ്.നിഷ്പക്ഷ നിരീക്ഷകനെപ്പോലെ മാറിനിന്ന് നിർമമത്വത്തോടെ കലയുടെയും ആര്യ വൈദ്യശാല യുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളെ കാണുന്ന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്.ആയതിനാൽത്തന്നെ ഗ്രന്ഥകാരന്റെ ആഗ്രഹങ്ങളും നിരാശകളും ചിതകളുമൊക്കെ നമുക്ക് ലഭിക്കാതെപോകുന്നു.

എ പി ജെ അബ്ദുള്കലാമിന്റെ അഗ്നിച്ചിറകുകൾ പോലെ എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണ് സ്‌മൃതി പർവ്വം.കോട്ടക്കൽ ആര്യ വൈദ്യശാല പ്രസിദ്ധീകരണ വിഭാഗമാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി കൂടിയാണിത്

Monday, December 21, 2020

3 :02 (ഇംഗ്ലീഷ് നോവൽ)


മൈനാക് ധർ 

പ്രസാധകർ :വെസ്റ്റ് ലാൻഡ്  


ഒരു ദിവസം രാവിലെ 3 :02 ന് ലോകം നിശ്ചലമായാൽ എങ്ങനെയിരിക്കും?ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും നിശ്ചലമാകുന്നു.ബസുകൾ,കാറുകൾ ,പ്ലൈനുകൾ,ഫോണുകൾ  തുടങ്ങി എല്ലാം നിശ്ചലമാകുന്നു.വൈദ്യുതിയില്ല.മാത്രമല്ല,ഇലക്ട്രോണിക് സംവിധാനവും ആധുനിക സാങ്കേതിക വിദ്യയും പ്രവർത്തിക്കാത്തതുകൊണ്ട് ഇന്ത്യൻ സേനകൾ പോലും നിശ്ചലമായി.

 മൈനാക് ധർ എഴുതിയ 3 :02 എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രമോഷൻ കിട്ടിയ അന്ന് രാത്രി ഉറങ്ങിയുണർന്ന ആദിത്യക്ക് കാണാൻ കഴിഞ്ഞത് പുതിയലോകമാണ്.ജോലിയോ,ബാങ്ക് ബാലൻസോ പ്രസക്തമല്ലാത്ത ഒരു ലോകം.പട്ടാളവും പോലീസുമൊന്നും ഇല്ലാതായ മുംബൈ നഗരത്തിന്റെ നിയന്ത്രണം സാമൂഹ്യ വിരുദ്ധർ ഏറ്റെടുക്കുന്നു.കൈയൂക്കുള്ളവർ കാര്യക്കാരായി മാറുന്നു.കടകൾ കൊള്ളയടിക്കുന്നു.എതിർക്കുന്നവരെ കൊല്ലുന്നു .ഫ്ലാറ്റുകളും കൊള്ളയടിക്കാൻ തുടങ്ങുന്നു.ഈ സാഹചര്യത്തിൽ പഴയൊരു എൻ സി സി കേഡറ്റ് ആയിരുന്ന ആദിത്യ ഫ്ലാറ്റിലുള്ളവരെ സംഘടിപ്പിച്ച് അക്രമികളെ നേരിടുകയാണ്.കുറച്ച് കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഭൂമിക്ക് വളരെ ഉയരത്തിൽ അണുബോംബ് സ്ഫോടനം നടത്തി ഉപഗ്രഹത്ത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളെല്ലാം നിശ്ചലമാക്കി ലോകത്തിന്റെയാകെ നിയന്ത്രണം ഇസ്ലാമിക സ്റ്റേറ്റ് (ഐ എസ് ) തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുകയാണെന്ന്.വൈദ്യതി ലഭിക്കാനും പഴയ ലോകത്തേക്ക് തിരികെ പോകാനും സാധ്യത കുറവാണെന്ന് കണ്ട ആദിത്യയും കൂട്ടുകാരും ഐ ഐ ടിയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ സാങ്കേതിക വിദ്യകൽ വികസിപ്പിച്ച് വൈദ്യുതിയും ആയുധങ്ങളും ഉണ്ടാക്കുന്നതും ആശുപത്രി,ജലവിതരണം,കൃഷി തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.ശത്രുവുമായി തന്ത്രപരമായ ഏറ്റുമുട്ടലുകൾ നടത്തുന്നതിലൂടെ അവരിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് ഒരു സേന രൂപീകരിക്കുന്നു.രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഈ സേനക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ സേനയായിരുന്ന ആസാദ് ഹിന്ദ് ഭൗജിന്റെ പേരാണ് നൽകുന്നത്.വിവിധ സേനകളിൽ നിന്ന് ചിതറിപ്പോയവരെയും ജനങ്ങളെയും അണിനിരത്തി ആദിത്യയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയിൽ നിന്ന് മുംബൈ എയർപോർട്ട് പിടിച്ചെടുക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.ലോകം സാധാരണ നിലയിലേക്ക് തിരികെയെത്തുന്നു എന്ന സൂചനയോടെ.

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചിന്ത മാറ്റിവെച്ചാൽ നല്ല രസകരമായി വായിച്ചുപോകാവുന്ന ഒരു ഫാന്റസിയാണിത്.

നിലവിലുള്ള സംവിധാനങ്ങൾ തകർന്നാൽ അത് സമൂഹത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നും പുതിയ സംവിധാനങ്ങൾ ജനങ്ങൾ എങ്ങനെയായിരിക്കും രൂപീകരിക്കുന്നതിനും ഈ നോവൽ ചർച്ച ചെയുന്നു.നല്ല ഒഴുക്കുള്ള ഭാഷ.അവസാന അധ്യായം വരെയും ആകാംക്ഷ നില നിർത്താൻ മൈനാക് ധറിന് കഴിയുന്നു.വെസ്റ്റ് ലാൻഡ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.

Friday, July 31, 2020

സി അച്യുതമേനോൻ്റെ ജീവിതയാത്രയിൽ

   ഡോ . വി രാമൻകുട്ടി


സി അച്യുതമേനോനെക്കുറിച്ച് മലയാളികളെ പരിചയപ്പെടുത്തേണ്ടയാവശ്യമില്ല .കമ്മ്യൂണിസ്റ്റ് നേതാവ്,കേരളത്തിൻ്റെ ധനകാര്യമന്ത്രി,ആഭ്യന്തരമന്ത്രി,മുഖ്യമന്ത്രി,സാമൂഹ്യപ്രവർത്തകൻ,കലാസ്നേഹി,സാഹിത്യകാരൻ,എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചയാളാണ് അച്യുതമേനോൻ.അദ്ദേഹം ആത്മകഥയെഴുതിയിട്ടില്ല.തന്നെപ്പറ്റി ആകെയെഴുതിയിട്ടുള്ളത് ബാല്യകാല സ്മരണകളാണ്.അച്യുത മേനോനെക്കുറിച്ച് ഒന്ന് രണ്ടു പുസ്തകങ്ങളും ജീവചരിത്രവുമൊക്കെ വന്നിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല .

ഈ സാഹചര്യത്തിലാണ് അച്യുതമേനോൻ്റെ പുത്രനായ ഡോ വി രാമൻകുട്ടി എഴുതിയ സി അച്യുതമേനോൻ്റെ ജീവിത യാത്രയിൽ എന്ന പുസ്തകം പ്രസക്തമാകുന്നത്.അച്യുതമേനോൻ്റെ കുടുംബ ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനാണ് പുസ്തകം വായിച്ചു തുടങ്ങായിയത്.ആ ആഗ്രഹത്തിനൊരു പശ്ചാത്തലം കൂടിയുണ്ട്.പഴയകാല കമ്മ്യൂണിസ്റായിരുന്ന കെ വി പത്രോസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ പത്രോസിൻ്റെ ഭാര്യയോടുള്ള പെരുമാറ്റം ഒരു കമ്മ്യൂണിസ്റ്റിന് യോജിച്ചതായിരുന്നില്ല എന്ന് അച്യുതമേനോൻ നിരീക്ഷിക്കുന്നുണ്ട്.ആയതിനാൽ തന്നെ അദ്ദേഹത്തിൻ്റെ കുടുംബ ജീവിതത്തെക്കുറിച്ചറിയാനും താത്പര്യമുണർന്നു .പക്ഷെ രാമൻകുട്ടിയുടെ പുസ്തകം വായിച്ച് അവസാനിപ്പിക്കുന്നത് കുടുംബ ജീവിതത്തെക്കുറിച്ച് മാത്രമുള്ള ആദരവോടെയല്ല,അച്യുത മേനോനോടൊപ്പം നിൽക്കുന്ന അമ്മിണിയമ്മ എന്ന ധീര വ്യക്തിത്വത്തെക്കുറിച്ച് കൂടിയുള്ള ആദരവോടും കൂടിയാണ്.
അമ്മിണിയമ്മെയെക്കുറിച്ചാണ് പുസ്തകമെങ്കിലും നമുക്കറിയാത്ത അച്യുതമേനോനെക്കുറിച്ച് വെളിച്ചത്തെ വീശാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്.കുടുംബ ജീവിത തീരുമാനങ്ങൾ പൂർണമായും ഭാര്യയ്ക്ക് വിട്ടുകൊടുത്ത് പൊതു പ്രവർത്തനത്തിൽ മുഴുകുന്ന അച്യുത മേനോനെയും അദ്ദേഹത്തെ പൂർണമായും പൊതു പ്രവർത്തനത്തിൽ മുഴുകാൻ അനുവദിച്ചു കൊണ്ട് കുടുംബഭാരം ഏറ്റെടുത്ത അമ്മിണിയമ്മയെയും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും.മാത്രമല്ല ആദർശത്തിൽ ഉറച്ച് നിന്ന് കൊണ്ട് കുടുംബ ജീവിതം കെട്ടിപ്പടുക്കുന്ന അനുഭവുമെല്ലാം കൊച്ചു കൊച്ച്‌ അനുഭവങ്ങളിൽ കൂടി ഗ്രന്ഥകർത്താവ് വിവരിക്കുന്നു.പാർട്ടിയിലും ഭരണത്തിലും കുടുംബത്തിലുമുണ്ടായ പ്രതിസന്ധികളെക്കുറിച്ചും എഴുതുന്നുണ്ട്.
1959 ൽ മന്ത്രി സഭ പിരിച്ച് വിട്ടതിന് ശേഷവും തിരുവനന്തപുരത്ത് താമസിക്കേണ്ടി വന്നു..പാർട്ടി നൽകുന്ന തുക കൊണ്ടാണ് ജീവിച്ചത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തമാശ രൂപത്തിൽ അമ്മിണിയമ്മ പറഞ്ഞത് പുസ്തകത്തിലുണ്ട്.പവനൻ്റെ ഭാര്യയോട് പറഞ്ഞത്രേ.പാർട്ടി ഓഫീസിൽ നിന്ന് വൗച്ചർ കിട്ടിയാൽ നേതാവിന് വൈകുന്നേരം ചായ കൊടുക്കാമെന്ന്.വായിച്ച് ചിരിക്കാമെങ്കിലും നമ്മുടെ ഉള്ളിലൊരു നൊമ്പരവുമുണ്ടാകും.
വീട് വെക്കാനുള്ള ലോണിന് അപേക്ഷിച്ചിരുന്നത് സ്ഥിര വരുമാനമില്ലാത്ത പൊതുപ്രവർത്തകൻ എങ്ങനെ തിരിച്ചടക്കും എന്ന ന്യായം പറഞ്ഞ് ജില്ലാ കളക്ടർ നിഷേധിച്ചതും മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോൾ ലോൺ തുകയുടെ അവസാന ഗഡു കളക്ടർ വീട്ടിൽ കൊണ്ടു കൊടുത്തതും മറ്റൊരുദാഹരണം.
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളാരും സജീവ രാഷ്ട്രീയത്തിലേക്ക് വന്നില്ല.നല്ല വിദ്യഭ്യാസം നേടിയ അവരൊക്കെ സ്വന്തം കഴിവ് കൊണ്ട് പല മേഖലകളിൽ തിളങ്ങുന്നത് കാണുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്.ആര്യാ അന്തർജനവുമായും പദ്‌മം ദാമോദരനും പാർവതീപവനനുമായും ഗൗരിയമ്മയുമായും രാധമ്മ തങ്കച്ചി സുഭദ്രാമ്മ തുടങ്ങിയവരുമായി അമ്മിണി അമ്മക്കുള്ള സൗഹൃദം പുസ്തകത്തിൽ പറയുന്നുണ്ട്.പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ തമ്മിലും ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.
ആദര്ശ ധീരതയും ലളിത ജീവിതവുമെല്ലാം കിട്ടാക്കനികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് പോലെയുള്ള പുസ്തകങ്ങൾ വലിയ ആശ്വാസമാണ്.ത്യാഗികളായ നേതാക്കളും കുടുംബാംഗങ്ങളും കെട്ടിപ്പടുത്തതാണ് ഇന്നത്തെ കേരളമെന്ന് ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.ഗ്രീൻ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.