ജാതി സെൻസസ് നടത്തുന്നതിനെതിരെ എൻ എസ് എസ് രംഗത്ത് വന്നിരിക്കുന്നു.ജാതി സെൻസസ് നടത്തുന്നത് കൊണ്ട് നായർ നമ്പൂതിരി ഉയർന്ന ജാതിക്കാരായ ക്രിസ്ത്യാനികൾ മുതലായവർക്ക് എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് എൻ എസ് എസ് കരുതുന്നുണ്ടായിരിക്കും.പക്ഷേ അതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല.
ഓരോ സംസ്ഥാനത്തിനും ഓരോ ജാതിയിലും പെട്ടവരുടെ എണ്ണം എടുക്കുകയാണ് ജാതി സെൻസസിൽ ചെയ്യുന്നത്.ഓരോ ജാതിയിലുംപെട്ടവരുടെ സാമ്പത്തിക സെൻസസും ഗവൺമെൻ്റ് സർവീസ്,വ്യാപാരം,വ്യവസായം കൃഷി,വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നിവ കണക്കിലെടുക്കാത്തത് കൊണ്ട് തന്നെ ഓരോ ജാതിയിലും പെട്ട എത്രപേർ ഉണ്ടെന്ന് അറിയാം എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാതിക്കുള്ളിലെ ഉപജാതികളുടെ കണക്ക് കൂടി എടുത്തിരുന്നു.കേരളത്തിലും നായർ ,ഈഴവ സമുദായങ്ങളും വിവിധ ഉപജാതികളുടെ കൂട്ടായ്മകളാണ്.പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളും വ്യതസ്ത വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു.സെൻസസിൽ ഉപജാതികളിൽ പെട്ടവരുടെ കണക്ക് പ്രത്യേകം കണക്കാക്കുമോ എന്ന് വ്യക്തമല്ല.
സെൻസസ് കൊണ്ട് എന്താണ് പ്രയോജനം എന്ന് കൂടി കണക്കിലെടുക്കണം.കേരളത്തിൽ സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും 50 ശതമാനം സീറ്റാണ് ജനറൽ വിഭാഗത്തിനുള്ളത്.ഇത് എല്ലാ വിഭാഗങ്ങൾക്കും കൂടി ഉള്ളതാണ്.സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളിൽ നായർ,സുറിയാനി ക്രിസ്ത്യാനികൾ എന്നിവർ ജനറൽ വിഭാഗത്തിൽ നല്ലൊരു ഭാഗവും നേടി വരികയായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന് വലിയ മാറ്റം വന്നിട്ടുണ്ട്.ജനറൽവിഭാഗത്തിൽ മത്സരിച്ച് തൊഴിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മീഷനും നേടുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുകയാണ് വേണ്ടത് ജാതി സെൻസസിനെ എതിർക്കുകയല്ല വേണ്ടത് എന്ന് എൻ എസ് എസ് നേതൃത്വത്തിന് അറിയാമോ എന്തോ.
ജാതി സെൻസസ് കഴിഞ്ഞാൽ സംവരണത്തിന് എന്തെങ്കിലും മാറ്റം വരുമോ എന്നുള്ളതാണ് അടുത്ത പ്രശ്നം. ഒബിസി സംവരണത്തിൽ നിലവിൽ ആദ്യ സ്ഥാനം നൽകുന്നത് ഈഴവ സമുദായത്തിനാണ്. എന്നാൽ ജാതി സെൻസസ് കഴിയുന്നതോടെ ഈഴവരെക്കാൾ ജനസംഖ്യയുള്ള വിഭാഗമായി മുസ്ലിം ഉയർന്നു വരും.അപ്പോൾ ഒബിസി സംവരണത്തിൽ പ്രഥമ സ്ഥാനം മുസ്ലിമിന് നൽകുമോ?അതുപോലെ പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് പുലയ സമുദായത്തിലാണ്.പട്ടിക വർഗ്ഗക്കാരിൽ കൂടുതലുള്ളത് പണിയരും.കൂടുതൽ ജനസംഖ്യ ഉള്ളവർക്ക് സവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തി അവർക്ക് കൂടുതൽ ശതമാനം സംവരണം ഏർപ്പെടുത്തുമോ എന്ന് വ്യക്തമല്ല.എന്തായാലും ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉയർന്ന് വരാൻ സാധ്യതയുണ്ട്.
പിന്നെ എൻ എസ് എസ് ഭയപ്പെടുന്നത് പോലെ ഒരു തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളത് ജന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലാണ്.ഓരോ മണ്ഡലങ്ങളിലെയും ജാതി മതം തിരിച്ചുള്ള കണക്ക് കൈയ്യിൽ കിട്ടിയാൽ രാഷ്ട്രീയ പാർട്ടികൾ പ്രബല സമുദായങ്ങളിൽ പെട്ട സ്ഥാനാർഥികളെ മാത്രമേ നിർത്തുകയുള്ളൂ.ജനസംഖ്യ കുറഞ്ഞ നായർ,ക്രിസ്ത്യൻ വിഭാഗങ്ങളെ. ഇത് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.പല മണ്ഡലങ്ങളിലും നായർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ പുനർ വിചിന്തനം നടത്താൻ സാധ്യതയുണ്ട്.ഉദാഹരണം കൊല്ലം പാർലമെൻ്റ് മണ്ഡലം.പൊതുവെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവിടെ നായർ സ്ഥാനാർഥികളെയാണ് മത്സരിക്കുന്നത്.ഇവിടെ നായന്മാർക്ക് മുൻകൈ ഉണ്ടെന്ന ധാരണയിലാണ് ഇത് ചെയ്യുന്നത്.ജാതി സെൻസസ് കഴിയുന്നതോടെ ഈ സങ്കൽപ്പം പൊളിയാൻ സാധ്യതയുണ്ട്.
പിൻകുറിപ്പ്. ഇ എംഎസ് നമ്പൂതിരിപ്പാടിനെയും എം എൻ ഗോവിന്ദൻ നായരെയും ജനങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അവർ ഉയർന്ന ജാതിയിൽ പെട്ടവരായത് കൊണ്ടല്ല ജനങ്ങൾക്ക് വേണ്ടി പ്രവര്ത്തിച്ചത് കൊണ്ടാണ് എന്നതാണ് എൻഎസ്എസ് ഓർക്കേണ്ട വസ്തുത.
No comments:
Post a Comment